mulla

□സുപ്രീം കോടതിയിൽ ഇന്ന് അന്തിമ വാദം തുടങ്ങും

ന്യൂഡൽഹി: മുല്ലപ്പെരിയാർ അണക്കെട്ട് സുരക്ഷിതമാണോയെന്ന് അന്താരാഷ്‌ട്ര വിദഗ്ദ്ധരടങ്ങിയ സ്വതന്ത്രസമിതി പരിശോധിക്കണമെന്ന് കേരളം സുപ്രീംകോടതിയിൽ സമർപ്പിച്ച സത്യവാങ്മൂലത്തിൽ ആവശ്യപ്പെട്ടു.

രണ്ടുമാസം മുൻപ് കേന്ദ്ര ജലകമ്മിഷൻ സമർപ്പിച്ച തൽസ്ഥിതി റിപ്പോർട്ടിനും, അതംഗീകരിച്ച തമിഴ്നാടിനുമുള്ള മറുപടിയായി തിങ്കളാഴ്ച രാത്രിയാണ് പുതിയ സത്യവാങ്മൂലം നൽകിയത്. കേരളത്തിന്റെ പുതിയ വാദങ്ങൾ പഠിക്കാൻ തമിഴ്നാട് സമയം ആവശ്യപ്പെട്ടതിനെ തുടർന്ന്, ഇന്നലെ ആരംഭിക്കാനിരുന്ന അന്തിമ വാദംകേൾക്കൽ സുപ്രീംകോടതി ഇന്നത്തേക്ക് മാറ്റി.

വിശദമായ സുരക്ഷാ അവലോകനം ആവശ്യമാണെന്ന കേന്ദ്ര ജലകമ്മിഷൻ റിപ്പോർട്ടിലെ പരാമർശം ഉയർത്തിയാണ് അന്താരാഷ്‌ട്ര വിദഗ്ദ്ധരുടെ സഹായം കേരളം ആവശ്യപ്പെട്ടത്. അണക്കെട്ടുകളുടെ സുരക്ഷയുമായി ബന്ധപ്പെട്ട് പ്രവർത്തിക്കുന്ന എൻജിനീയർമാരും ബന്ധപ്പെട്ട വിദഗ്ദ്ധരും ഉൾപ്പെട്ട സ്വതന്ത്ര പാനൽ പരിശോധന നടത്തണം. ഹൈഡ്രോളജി, ഡിസൈൻ, ഹൈഡ്രോ-മെക്കാനിക്കൽ ഡാം സുരക്ഷ, ജിയോളജി, നിർമ്മാണം-മേൽനോട്ടം, ഇൻസ്ട്രുമെന്റേഷൻ, ഭൂചലനം എന്നിവയിലെ വിദഗ്ധരാവണം പരിശോധന നടത്തേണ്ടത്. പത്തു വർഷത്തിലൊരിക്കൽ അണക്കെട്ടുകളുടെ പരിശോധന വേണമെന്ന് ചൂണ്ടിക്കാട്ടി കേന്ദ്ര ജല കമ്മിഷൻ 2018-ൽ തയ്യാറാക്കിയ മാർഗരേഖയും പാലിക്കപ്പെടണം.

കേരളത്തിന്റെ

വാദങ്ങൾ

# വലിയ അണക്കെട്ടുകളിൽ പത്തുവർഷത്തിലൊരിക്കൽ സുരക്ഷാ പരിശോധന വേണമെന്നത് 2019ൽ ചേർന്ന ഡാം സുരക്ഷാ ദേശീയ സമിതി യോഗം ശരിവച്ചിട്ടുണ്ട്.

# പരിശോധനയിൽ കേരളത്തിന്റെ ഓഫീസർമാരെയും ഉൾപ്പെടുത്തണം. 2010-11ന് ശേഷം അണക്കെട്ടിന്റെ സുരക്ഷ സംബന്ധിച്ച സമഗ്ര പരിശോധന നടന്നിട്ടില്ല.

#2014-ലെ സുപ്രീംകോടതി വിധിക്ക് ശേഷമാണ് മുല്ലപ്പെരിയാർ മേഖലയിൽ രണ്ട് പ്രളയങ്ങൾ ഉണ്ടായത്. അണക്കെട്ടിന് സമീപം കഴിഞ്ഞ വർഷം നിരവധി ഭൂചലനങ്ങളുമുണ്ടായി.

#126വർഷം പഴക്കമുള്ള സുർക്കി ഡാമിലെ വിള്ളലുകളിൽ ഗ്രൗട്ട് ഒഴിച്ച് ശക്തിപ്പെടുത്താമെന്ന തമിഴ്നാട് വാദം പരമാവധി എട്ടു വർഷത്തേക്കുള്ള താത്കാലിക പരിഹാരം മാത്രമാണ്. പുതിയ അണക്കെട്ട് നിർമ്മിക്കണം

#വള്ളക്കടവ്-മുല്ലപ്പെരിയാർ റോഡിലെ അറ്റകുറ്റപ്പണിക്കും മരം മുറിക്കുമുള്ള അനുമതി വനം, പരിസ്ഥിതി നിയമങ്ങൾ പ്രകാരമേ നൽകാനാവൂ. നിർദ്ദേശം നൽകാൻ മേൽനോട്ട സമിതിക്ക് അധികാരമില്ല.

#മേൽനോട്ട സമിതി കേന്ദ്ര ജലകമ്മിഷൻ മാർഗരേഖ പ്രകാരമുള്ള വിശദമായ പരിശോധന നടത്താറില്ല. ഭൂകമ്പ സാദ്ധ്യതകൾ വിലയിരുത്താനുള്ള ഉപകരണങ്ങൾ സ്ഥാപിക്കണമെന്ന കേരളത്തിന്റെ ആവശ്യം പരിഗണിക്കപ്പെട്ടില്ല.

# തമിഴ്നാട് നൽകുന്ന സീപ്പേജ് കണക്കുകൾ കൃത്യമല്ല. ഗാലറിയിലേക്കുള്ള വെള്ളത്തിന്റെ ഒഴുക്ക് തടസപ്പെട്ടിരിക്കുന്നു.

മുല്ലപ്പെരിയാർ സുരക്ഷ:

സുരക്ഷ വിലയിരുത്താൻ