കൊച്ചി: എറണാകുളം ശ്രീസുധീന്ദ്ര മെഡിക്കൽ മിഷൻ ആശുപത്രിയിൽ കാൻസർ ചികിത്സാ കേന്ദ്രം ആരംഭിക്കുന്നു. സന്നദ്ധ സംഘടനയായ കാർക്കിനോസ് കാൻസർ സെന്ററിന്റെ സഹകരണത്തോടെ ആരംഭിക്കുന്ന കാൻസർ വിഭാഗം 12ന് ഉച്ചയ്ക്ക് 3.30ന് വ്യവസായമന്ത്രി പി. രാജീവ് ഉദ്ഘാടനം ചെയ്യും.
ആശുപത്രിയുടെ 50ാം വാർഷികത്തിന്റെ ഭാഗമായാണ് കാൻസർ ചികിത്സ തുടങ്ങുന്നതെന്ന് ഭരണസമിതി ജനറൽ സെക്രട്ടറി മനോഹർ പ്രഭു പറഞ്ഞു.
സാധാരണക്കാർക്ക് പ്രാപ്യമായ നിരക്കിൽ വിദഗ്ദ്ധ ചികിത്സ ലഭ്യമാക്കുകയാണ് ലക്ഷ്യമെന്ന് കാർക്കിനോസ് മെഡിക്കൽ ഡയറക്ടറും കേരള സി.ഇ.ഒയുമായ ഡോ. മോനി അബ്രാഹം കുര്യാക്കോസ് പറഞ്ഞു.
രോഗനിർണ്ണയം കൃത്യമാക്കുന്ന ഏറ്റവും മികച്ച പാതോളജി ലബോറട്ടറി കാർക്കിനോസ് ഹെൽത്ത് കെയറിന്റെ ഉടമസ്ഥതയിൽ കലൂരിൽ ആരംഭിക്കും. 60 കോടി രൂപ ചെലവിലാണ് ലബോറട്ടറി സ്ഥാപിക്കുന്നത്. മോളിക്കുലാർ ടെസറ്റ് വഴി അത്യാധുനിക ചികിത്സാ നിർണയം സാദ്ധ്യമാക്കുമെന്ന് റീജണൽ കാൻസർ സെന്റർ മുൻ ഡയറക്ടർ ഡോ. രാംദാസ് പറഞ്ഞു..
സെന്റർ ആരംഭിക്കുന്നതിന്റെ ഭാഗമായി ഈമാസം 12ന് രാവിലെ 9 മുതൽ 12 വരെ സൗജന്യ കാൻസർ രോഗനിർണ്ണയ ക്യാമ്പ് ആശുപത്രിയിൽ സംഘടിപ്പിക്കും. 30 വയസിന് മുകളിൽ പ്രായമുള്ള സ്ത്രീകൾക്ക് സ്തനപരിശോധനയും പുകയിലയും മദ്യപാനവും ശീലമുള്ള പുരുഷന്മാർക്ക് വായിലെ കാൻസർ പരിശോധനയും നടത്തും. 8113989056 എന്ന നമ്പറിൽ പേര് രജിസ്റ്റർ ചെയ്യണമെന്ന് മെഡിക്കൽ ഡയറക്ടർ ഡോ.എം.ഐ. ജുനൈദ് റഹ്മാൻ പറഞ്ഞു.
പ്രാരംഭഘട്ടത്തിൽ കാൻസർ കണ്ടെത്തി ചികിത്സയിലൂടെ രോഗമുക്തി ഉറപ്പാക്കുകയാണ് കാർക്കിനോസ് ലക്ഷ്യമിടുന്നതെന്ന് ഡോ. മോനി കുര്യാക്കോസ് പറഞ്ഞു. ഇതിനായി ക്യാമ്പുകൾ സംഘടിപ്പിക്കും. സ്ഥാപനങ്ങളുടെ സാമൂഹ്യസുരക്ഷാ ഫണ്ട് വിനിയോഗിച്ചും പദ്ധതി നടപ്പാക്കുമെന്ന് അദ്ദേഹം പറഞ്ഞു.