കൊച്ചി: കൊച്ചി നഗരത്തിലെ നിരത്ത് കച്ചവടക്കാരിൽ പകുതിയിലേറെപ്പേരും കുബേരന്മാർ. ഇന്നോവയിലും കിയയിലും സഞ്ചരിച്ച് ആഡംബര വീടുകളിൽ താമസിച്ച് കൂലിക്കാരെ വച്ച് പൊതുവഴികൾ കൈയേറി കച്ചവടം ചെയ്യുന്ന ഇത്തരക്കാരെ സംരക്ഷിക്കാനുള്ള അറിഞ്ഞും അറിയാതെയുള്ള നീക്കങ്ങളിലാണ് കൊച്ചി കോർപ്പറേഷൻ അധികൃതരും ഉദ്യോഗസ്ഥരും രാഷ്ട്രീയപാർട്ടികളും.

കുടുംബം പോറ്റാൻ കച്ചവടം ചെയ്യുന്നവരുടെ എണ്ണം നാമമാത്രമാണ്. ഭൂരിഭാഗം നിരത്തുകച്ചടവസ്ഥലങ്ങളിലും വിൽപ്പനക്കാർ അന്യസംസ്ഥാന തൊഴിലാളികളാണ്. ഇവർക്ക് ദിവസക്കൂലിയും ഭക്ഷണച്ചെലവും താമസ സൗകര്യവും ലഭിക്കും. 500 മുതൽ 1200 വരെ കച്ചവടത്തിന് ആനുപാതികമായാണ് കൂലി.

ആലപ്പുഴ, തൃശൂർ, മലപ്പുറം, കോഴിക്കോട് തുടങ്ങിയ ജില്ലകളിൽ നിന്നുള്ളവരാണ് നിരത്തുകച്ചവട മുതലാളിമാരിൽ ഏറെയും.

ഹൈക്കോടതി ജംഗ്ഷൻ, ഇവിടെ നിന്ന് ഗോശ്രീ പാലത്തിലേക്കുള്ള റോഡ്, പുല്ലേപ്പടി - തമ്മനം റോഡിൽ സ്റ്റേഡിയത്തിന് പിൻഭാഗം, കലൂർ പൊറ്റക്കുഴി പച്ചാളം റോഡ്, ഇടപ്പള്ളി രാഘവൻപിള്ള റോഡ്, പാലാരിവട്ടം സിവിൽ ലൈൻ റോഡ്, ഇടപ്പള്ളി ചേരാനല്ലൂർ ദേശീയ പാത പ്രദേശം, ടോൾ ജംഗ്ഷൻ തുടങ്ങിയ പ്രദേശങ്ങളിൽ കച്ചവടക്കാരിൽ ഏതാണ്ട് 80 ശതമാനവും ഇത്തരക്കാരാണ്.

 പഴക്കച്ചവടക്കാർ 'പാവങ്ങൾ'

പ്രധാന റോഡരികുകൾ കൈയേറി പെട്ടി ഓട്ടോകളിലും ചെറിയ പിക്കപ്പുകളിലും ഫ്രൂട്ടുകച്ചവടം ചെയ്യുന്നവർ ഏതാണ്ട് നൂറു ശതമാനവും അന്യസംസ്ഥാനക്കാരാണ്. നഗരത്തിലെ നാല് പ്രമുഖ ഫ്രൂട്ട് വ്യാപാര ഏജൻസികളുടേതാണ് ഭൂരിഭാഗം കടകളും. വടക്കൻ ജില്ലകളിലെ വ്യാപാരികളുടെയും കുറച്ചു കടകളുണ്ട്. പ്രധാന പോയിന്റുകളിൽ ശരാശരി 25000 രൂപയുടെ കച്ചവടം നടക്കുന്നുണ്ട്. വൈകുന്നേരം മുതലാളിമാരുടെ കളക്ഷൻ ഏജന്റുമാർ വന്ന് കളക്ഷൻ വാങ്ങിക്കൊണ്ടുപോകും. രാവിലെ കമ്പനി വണ്ടികളിൽ സ്റ്റോക്ക് എത്തിക്കും.

 പച്ചക്കറി കടകളും ഏജൻസികൾ

ഇടപ്പള്ളി രാഘവൻപിള്ള റോഡിൽ എം.ജി സർവകലാശാല സ്റ്റാസ് കോളേജിനരികിൽ പുത്തൻ ഫുട്പാത്ത് കൈയേറി പച്ചക്കറിക്കടയുടെ ഉടമ ആലപ്പുഴ സ്വദേശി. വിൽപ്പനക്കാരൻ തമിഴൻ. സാധനങ്ങളെല്ലാം രാവിലെ എത്തിച്ചുകൊടുക്കും. രണ്ടോ മൂന്നോ ദിവസം കൂടുമ്പോൾ കളക്ഷന് ആളെത്തും. നഗരത്തിലെ വഴിയോര പച്ചക്കറി കടകളുടെ പൊതുസ്ഥിതിയിതാണ്. മാർക്കറ്റിൽ നിന്നുള്ള രണ്ടാം തരം സാധനങ്ങളാണ് ഇത്തരം കടകളിലെ വിൽപ്പനച്ചരക്കുകളിൽ പ്രധാനം. വിലയിലാകട്ടെ വലിയ കുറവില്ലതാനും.