
കൊച്ചി: സംസ്ഥാനത്തെ ഏറ്റവും വലിയ ഡയാലിസിസ് കേന്ദ്രമാകാൻ ആലുവ ജില്ലാ ആശുപത്രി. നിലവിലുള്ള 27 ഡയാലിസിസ് മെഷീനുകൾക്കു പുറമെ 7 എണ്ണം കൂടി സജ്ജമാകുന്നതോടെയാണിത്. ഇവയ്ക്ക് സ്പോൺസർമാർ റെഡി. കെട്ടിടം താമസിയാതെ നിർമ്മിക്കും.
ഇപ്പോൾ സർക്കാർ മേഖലയിലെ ഏറ്റവും വലിയ ഡയാലിസിസ് കേന്ദ്രമാണിത്.
2008ൽ അന്നത്തെ ആശുപത്രി സൂപ്രണ്ട്  ഡോ. എൻ. വിജയകുമാർ ഏറ്റെടുത്ത ദൗത്യമാണ് നാടിന് അഭിമാനമായി വളർന്നത്. അന്ന് എം.പിയായിരുന്ന പി.രാജീവിന്റെ ഫണ്ടായിരുന്നു കൈനീട്ടം. അന്ന് എം.പി ആവശ്യപ്പെട്ടത് ഒരു കാര്യം മാത്രം. വിരമിച്ചാലും ഡോക്ടർ ഇവിടെയുണ്ടാവണം. ഡോക്ടർ വാക്കുപാലിച്ചു. ഇന്നും അദ്ദേഹം തന്നെയാണ് യൂണിറ്റിന്റെ സാരഥി.
2011 ജനുവരി 31ന് ആരോഗ്യ മന്ത്രി പി.കെ. ശ്രീമതി ഉദ്ഘാടനം ചെയ്യുമ്പോൾ 7 മെഷീനുകൾ. 2013 മാർച്ച് 31ന് നടൻ മോഹൻലാൽ രണ്ടാംഘട്ടം ഉദ്ഘാടനം ചെയ്യുമ്പോൾ മെഷീനുകൾ 16 ആയി. വീണ്ടും പല വ്യക്തികളും സംഘടനകളും സഹായിച്ചതോടെ 27 യൂണിറ്റുകൾവരെയായി. കൊച്ചിൻ ഷിപ്പ്‌യാർഡ് നാല് മെഷീനുകളും 46 ലക്ഷം രൂപയും നൽകി. സർക്കാർ ആശുപത്രികളുടെ കൂട്ടത്തിൽ
എറണാകുളം ജനറൽ ആശുപത്രി 23 യൂണിറ്റുകളുമായി തൊട്ടുപിന്നിലുണ്ട്. 32 യുണിറ്റുകളുള്ള മലപ്പുറത്തെ സ്വകാര്യ ആശുപത്രിയാണ് ഇക്കാര്യത്തിൽ ഏറ്റവും മുന്നിൽ.
# രണ്ട് ഷിഫ്റ്റ്
രാവിലെ....... .....8.30-12.30
ഉച്ചയ്ക്ക്................ 12.20-4.30
ടെക്നീഷ്യൻമാർ..9
നഴ്സുമാർ ......4
#ബി.പി.എല്ലുകാർക്ക് സൗജന്യം
ഡയാലിസിസ് നിരക്ക്: 200 രൂപ
ബി.പി.എൽ വിഭാഗം: സൗജന്യം
സ്വകാര്യ ആശുപത്രി: 800-1500 രൂപ
1,27,400
നടത്തിയ
ഡയാലിസിസ്
120
നിലവിലെ രോഗികൾ
#പുതിയ കെട്ടിടം
ഡയാലിസിസ് യൂണിറ്റിന് പുതിയ കെട്ടിടം പണിയാൻ ഓവർസീസ് മലയാളി ഡോക്ടേഴ്സ് അസോസിയേഷൻ 25 ലക്ഷം രൂപ നൽകിയിട്ടുണ്ട്. ഡയാലിസിസ് നിരക്ക് സ്പോൺസർ ചെയ്യുന്നവരുമുണ്ട്.
`പല സംഘടനകളുടെയും സഹായം കൊണ്ടാണ് യൂണിറ്റിന്റെ പ്രവർത്തനം. പാവപ്പെട്ട രോഗികളുടെ ജീവൻ നിലനിറുത്തുന്ന സംവിധാനമാണിത്.'
ഡോ. എൻ. വിജയകുമാർ.
ഡയാലിസിസ് യൂണിറ്റ് ഇൻചാർജ്
(മുൻ ആശുപത്രി സൂപ്രണ്ട്)