കൊച്ചി : കേരളത്തിലെ ഷോപ്പിംഗ് സംസ്കാരത്തിന് പുതുമോടി നൽകി കൊച്ചി നഗരത്തിന്റെ മുഖച്ഛായ മാറ്റിയ ലുലുമാളിന് ഇന്ന് ഒമ്പത് വയസ്.

ഒമ്പത് വർഷത്തിനിടെ 16 കോടി ഉപഭോക്താക്കളാണ് മാൾ സന്ദർശിച്ചത്. കഴിഞ്ഞ അഞ്ച് വർഷത്തിനിടെ 10 ലക്ഷം ആഭ്യന്തര വിനോദസഞ്ചാരികളും അൻപതിനായിരം വിദേശ വിനോദസഞ്ചാരികളും മാളിലെത്തി. കഴിഞ്ഞ രണ്ടുവർഷം മാത്രം അന്താരാഷ്ട്ര ബ്രാൻഡുകളുടെ അടക്കം 50 സ്റ്റോറുകൾ മാളിൽ തുറന്നു. ഇതിൽ മാംഗോ, നൈക്ക ലക്‌സ്, അർമാനി എക്‌സ്‌ചേഞ്ച്, കളക്ടീവ്, ലിവൈസ് റെഡ്‌ലൂപ്, റിതുകുമാർ, എം.എ.സി, ബോംബെ സ്‌റ്റോർ, ഫൺട്യൂറ, സ്റ്റാർ ബക്‌സ് ഉൾപ്പെടെ 20 ബ്രാൻഡുകൾ കേരളത്തിൽ ആദ്യമായാണെത്തുന്നത്.

ലുലു ഗ്രൂപ്പ് ചെയർമാൻ എം.എ. യൂസഫലിയുടെ ദീർഘവീക്ഷണത്തിൽ ഉയർന്നുപൊങ്ങിയ മാളിൽ പതിനായിരക്കണക്കിന് പേർക്ക് നേരിട്ടും അല്ലാതെയും തൊഴിലവസരം ലഭിച്ചു. മാൾ സ്ഥിതിചെയ്യുന്ന ഇടപ്പള്ളിയിൽ ഉൾപ്പെടെ ഇക്കാലയളവിൽ വലിയ വികസനമാണുണ്ടായത്. ആയിരത്തോളം പുതിയ ഷോപ്പുകളാണ് ഇവിടെ തുറന്നത്. ലുലുമാളിന്റെ ഒൻപതാം വാർഷികത്തോടനുബന്ധിച്ച് ഉപഭോക്താക്കൾക്കായി മാർച്ച് 4ന് തുടങ്ങിയ ആകർഷകമായ ഓഫറുകൾ 14ന് അവസാനിക്കും. മാളിലെ ലുലു ഹൈപ്പർമാർക്കറ്റ്, ലുലു ഫാഷൻ സ്റ്റോർ, ലുലു സെലിബ്രേറ്റ്, ലുലു കണക്ട് എന്നീ ഔട്ട്‌ലെറ്റുകളിൽനിന്ന് ഷോപ്പ് ചെയ്യുന്നവർക്ക് ഓരോ മണിക്കൂറിലും ആകർഷകമായ സമ്മാനങ്ങൾ ലഭിക്കും. ദിവസേന സ്വർണനാണയങ്ങൾ, എൽ.ഇ.ഡി ടിവികൾ, ട്രോളി ഫ്രീഷോപ്പിംഗ്, ഗിഫ്റ്റ് വൗച്ചറുകൾ തുടങ്ങി നിരവധി സമ്മാനങ്ങൾ ഓരോ ഉപഭോക്താക്കൾക്കും സ്വന്തമാക്കാം. ഇക്കാലയളവിൽ മാത്രം 32 അവാർഡുകളെന്ന നേട്ടം മാളിന്റെ ജനപ്രീതി ഉയരുന്നതിന്റെ സാക്ഷ്യപ്പെടുത്തൽ കൂടിയാണ്.

ഇന്ന് വൈകിട്ട് ആറിന് ഒൻപതാം വാർഷിക ആഘോഷങ്ങളുടെ ഭാഗമായി സംസ്ഥാന ചലച്ചിത്ര അവാർഡ് ജേതാവും പിന്നണി ഗായകനുമായ സൂരജ് സന്തോഷിന്റെ ബാൻഡ് അവതരിപ്പിക്കുന്ന സംഗീതനിശ നടക്കും. അടുത്തിടെ ബംഗളൂരുവിലും തിരുവനന്തപുരത്തും കൂടി ഷോപ്പിംഗ് മാളുകൾ തുറന്ന് വളരെ വേഗത്തിലാണ് ലുലു ഗ്രൂപ്പ് രാജ്യത്ത് പ്രവർത്തനം വ്യാപിപ്പിക്കുന്നത്. ലഖ്‌നൗവിലെ മാളിന്റെ നിർമ്മാണം അവസാനഘട്ടത്തിലാണ്.