കൊച്ചി: ഫോർട്ടുകൊച്ചി ബീച്ച് സൗന്ദര്യവത്ക്കരണവും സംരക്ഷണവുമായി ബന്ധപ്പെട്ട് ജനപ്രതിനിധികളുടേയും ഉദ്യോഗസ്ഥരുടെയും യോഗം ചേർന്നു. കൊച്ചി മെട്രോ റെയിൽ കോർപ്പറേഷനും കൊച്ചി സ്മാർട്ട് മിഷൻ ലിമിറ്റഡും സംയുക്തമായാണ് ബീച്ച് സൗന്ദര്യവത്ക്കരണത്തിനുള്ള പദ്ധതി ആവിഷ്‌ക്കരിക്കുന്നത്. ബീച്ച് സൗന്ദര്യവത്ക്കരണത്തിന് മുന്നോടിയായി തീരസംരക്ഷണത്തിന് പുലിമുട്ടുകൾ നിർമ്മിക്കുന്നത് ഉൾപ്പെടെയുള്ള വിശദമായ പദ്ധതി റിപ്പോർട്ട് ചെന്നൈ ഐ.ഐ.ടിയുടെ അംഗീകാരത്തോടെ ഏപ്രിൽ ആദ്യവാരത്തിനകം സമർപ്പിക്കാൻ ഇറിഗേഷൻ വകുപ്പിന് നിർദേശം നൽകി. കെ.എം.ആർ.എൽ ആണ് ഇത് സംബന്ധിച്ച പ്രൊപ്പോസൽ അവതരിപ്പിച്ചത്. സൗന്ദര്യവത്ക്കരണവുമായി ബന്ധപ്പെട്ട് തയ്യാറാക്കിയ രൂപരേഖയും യോഗത്തിൽ പ്രദർശിപ്പിച്ചു.

ഫോർട്ടുകൊച്ചി ഫോക് ലോർ കൾച്ചറൽ തിയേറ്ററിൽ ചേർന്ന യോഗത്തിൽ കെ.ജെ.മാക്‌സി എം.എൽ.എ, മേയർ എം. അനിൽ കുമാർ, കളക്ടർ ജാഫർ മാലിക്, കൊച്ചി സ്മാർട്ട് മിഷൻ ലിമിറ്റഡ് (സി.എസ്.എം.എൽ ) സി.ഇ.ഒ എസ്. ഷാനവാസ്, ഡെപ്യൂട്ടി മേയർ കെ.എ. ആൻസിയ, സബ് കളക്ടർ വിഷ്ണു രാജ്, കൗൺസിലർമാരായ ആന്റണി കുരീത്തറ, ബെനഡിക്ട് ഫെർണാണ്ടസ്, കൊച്ചി മെട്രോ റെയിൽ ലിമിറ്റിഡ് (കെ എം ആർ എൽ), ഇറിഗേഷൻ, ടൂറിസം ഉൾപ്പെടെ വിഭാഗങ്ങളിലെ ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുത്തു.