
കൊച്ചി:കോൺഗ്രസിനെ നശിപ്പിക്കുന്നത് കോൺഗ്രസുകാർ തന്നെയാണെന്നും ഇനി റോബർട്ട് വാദ്ര കൂടി വരാത്ത കുറവേ ഉള്ളൂ എന്നും കഥാകാരൻ ടി. പത്മനാഭൻ പരിഹസിച്ചു..
എറണാകുളം ഡി.സി.സി ഓഫീസിലെ ലൈബ്രറിയും സബർമതി പഠന കേന്ദ്രവും ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
ചിലർ അട്ടയെപ്പോലെ അള്ളിപ്പിടിച്ചിരിക്കുന്നത് ദാരുണമാണ്. മനുഷ്യന് ആർത്തിയുണ്ടാകാം, ആശയുണ്ടാകാം. ദുരാർത്തിയും ദുരാശയും കഷ്ടമാണ്. ഒരാഴ്ചമുമ്പ് നമ്മുടെ വലിയ നേതാവായ റോബർട്ട് വാദ്ര പറഞ്ഞത് താനും സജീവ രാഷ്ട്രീയത്തിൽ ഇറങ്ങുമെന്നാണ്. ഇനി ആ കുറവേ കോൺഗ്രസിനുള്ളൂ.
കോൺഗ്രസിനെ പാടേ തൂത്തുവാരി മാറ്റാൻ ഒരുകൂട്ടർ അവിരാമം പരിശ്രമിക്കുന്നുണ്ട്. അത് കോൺഗ്രസുകാർ തന്നെയാണ്. തമ്മിലടിയാണ് കോൺഗ്രസിനെ നശിപ്പിക്കുന്നത്. രാവിലെ എറണാകുളത്ത് വന്നപ്പോൾ ഡൽഹിയിൽ നിന്ന് വല്ല വാർത്തയും ഉണ്ടോ, ആരെങ്കിലും രാജിവച്ചോ എന്നാണ് ഡി.സി.സി പ്രസിഡന്റിനോട് അന്വേഷിച്ചത്. ഇന്ന് ജീവന്റെ തുടിപ്പുള്ള പച്ചപ്പ് കേരളത്തിൽ മാത്രമാണുള്ളത്. അത് ഇന്ത്യയിലാകെ വ്യാപിപ്പിക്കാൻ വലിയ പ്രയാസമില്ല. ആത്മാർത്ഥമായി പ്രവർത്തിക്കണം. സത്യത്തെ സത്യസന്ധമായി നേരിടാനുള്ള ആർജ്ജവമില്ലെങ്കിൽ ഒന്നും ചെയ്യാനാവില്ല. കേരളം കൂടി പോയാൽ ദുഃസ്ഥിതിയാകും.
1940ൽ വിദ്യാർത്ഥി രാഷ്ട്രീയത്തിലൂടെ ത്രിവർണപതാകയേന്തിയ കോൺഗ്രസുകാരനാണ് താൻ.1943 മുതൽ ഖദർ മാത്രമേ ധരിച്ചിട്ടുള്ളൂ. വയസ് 93 ആയി. ഇപ്പോഴും കോൺഗ്രസുകാരനാണ്. മരിക്കുമ്പോൾ മൂവർണക്കൊടി പുതപ്പിച്ചേ പയ്യാമ്പലത്തെ ശ്‌മശാനത്തിലേക്ക് കൊണ്ടുപോകാവൂ എന്നൊരാഗ്രഹമുണ്ടെന്നും അദ്ദേഹം പറഞ്ഞു.
സ്‌മൃതി ഇറാനിക്ക് ഹാറ്റ്സ് ഓഫ്
രാഹുൽ ഗാന്ധി സ്ഥിരമെന്ന് കരുതിയ മണ്ഡലംപോലും സ്‌മൃതി ഇറാനി കൊണ്ടുപോയി. താൻ സ്‌മൃതി ഇറാനിയുടെ ആരാധനകനൊന്നുമല്ല, ഇനിയൊട്ട് ആവുകയുമില്ല. പക്ഷേ, ഒരിക്കൽ തോൽപ്പിച്ച മണ്ഡലത്തിലെ ജനങ്ങൾക്കൊപ്പം നിറഞ്ഞുനിന്ന് പ്രവർത്തിച്ച് അടുത്ത തവണ വിജയിച്ചതിന് അവർക്കൊരു ഹാറ്റ്സ് ഓഫ് കൊടുക്കാതെ പറ്റില്ല.
കേരളത്തിൽ ഒഴിവുവരുന്ന രാജ്യസഭാ സീറ്റിനുവേണ്ടിയുള്ള ചില നേതാക്കളുടെ അവകാശവാദത്തെയും പത്മനാഭൻ വിമർശിച്ചു. രണ്ട് തവണ എം.പിയും എം.എൽ.എയും മന്ത്രിയും പിന്നെ അതും ഇതും മറ്റേതുമൊക്കെ ആയവർ ജനങ്ങൾ മറന്നുകഴിഞ്ഞിട്ടും ഏതോ ഷെഡ്ഡിൽ കിടന്ന്, ഞാനും ഇവിടെയുണ്ടെന്ന് വിളിച്ചു പറയുന്നു എന്നായിരുന്നു പേരെടുത്ത് പറയാതെയുള്ള വിമർശനം.
പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ, യു.ഡി.എഫ് കൺവീനർ എം.എം. ഹസൻ, ഡി.സി.സി പ്രസിഡന്റ് മുഹമ്മദ് ഷിയാസ്, ഡീൻ കുര്യാക്കോസ് എം.പി., കെ. ബാബു എം.എൽ.എ തുടങ്ങിയവർ പങ്കെടുത്തു.
പത്മനാഭന്റെ വാക്കുകൾ
ഏറ്റെടുക്കുന്നു: വി.ഡി.സതീശൻ
ടി. പത്മനാഭന്റെ വാക്കുകൾ അദ്ദേഹത്തിന്റെ ഉള്ളിലെ വിങ്ങലായി കാണുന്നുവെന്നും കേരളത്തിലെ ഏറ്റവും മുതിർന്ന കോൺഗ്രസുകാരന്റെ വാക്കുകളായി പുതുതലമുറ അത് ഏറ്റെടുക്കുമെന്നും പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ പറഞ്ഞു.
'മന്നവേന്ദ്രാ വിളങ്ങുന്നു ചന്ദ്രനെപ്പോലെ നിൻ മുഖം' എന്ന് പാടിയ വിദൂഷകന്മാരുള്ള രാജസദസുകളല്ല ആവശ്യം. നേതൃത്വത്തിലിരിക്കുന്നവർ തെറ്റു ചെയ്യുമ്പോൾ വിമർശിക്കുകയും ചൂണ്ടിക്കാണിക്കുകയും ചെയ്യണം. തെറ്റുകൾ തിരുത്താൻ സത്യസന്ധരായ ആളുകളുണ്ടാകണം.
നേതാക്കൾക്കുചുറ്റും കറങ്ങുന്ന ഉപഗ്രഹമാകാതെ സ്വന്തമായ വ്യക്തിത്വവും അഭിപ്രായവുമുള്ള, സംഘടനാ ചട്ടക്കൂടിൽ നിന്ന് പ്രവർത്തിക്കുന്ന ഒരു സമൂഹമാണ് വേണ്ടത്.
കോൺഗ്രസിന്റെ സാന്നിദ്ധ്യമുണ്ടെങ്കിൽ ഇന്ത്യയെ മതാധിഷ്ഠിത രാജ്യമാക്കാൻ പറ്രില്ലെന്ന് ചിലർ ഭയക്കുന്നു. അതുകൊണ്ടാണ് കോൺഗ്രസ് മുക്തഭാരതം എന്ന മുദ്രാവാക്യം ഉയരുന്നതെന്ന് സതീശൻ പറഞ്ഞു.