കൊച്ചി: ടാറ്റൂ ചെയ്യുന്നതിനിടെ ലൈംഗികാതിക്രമം നടത്തിയെന്ന വിദേശവനിതയുടെ പരാതിയിൽ ടാറ്റൂ ആർട്ടിസ്റ്റ് സുജീഷ് പി.എസിനെതിരെ പുതിയ കേസ് രജിസ്റ്റർ ചെയ്തു. ഇയാൾക്കെതിരായ ഏഴാമത്തെ കേസാണിത്.
ഇടപ്പള്ളിയിലെ ഇങ്ക്‌ഫെക്ടഡ് സ്റ്റുഡിയോയിൽ വച്ച് സുജീഷ് ഉപദ്രവിച്ചെന്ന് സ്‌പെയിനിൽ നിന്ന് ഇ-മെയിൽ വഴി കൊച്ചി സിറ്റി പൊലീസ് കമ്മിഷണർക്ക് നൽകിയ പരാതിയിലാണ് കേസ്. വീഡിയോ കോൺഫറൻസിംഗ് വഴി യുവതിയുടെ മൊഴി വിശദമായി രേഖപ്പെടുത്തിയ ശേഷമാണ് പാലാരിവട്ടം പൊലീസ് കേസ് രജിസ്റ്റർ ചെയ്തത്.
2019ൽ പഠനത്തിനായി കൊച്ചിയിൽ എത്തിയപ്പോഴാണ് സുജീഷിന്റെ സ്റ്റുഡിയോയിലെത്തിയത്. സുജീഷിനെതിരെ ചേരാനല്ലൂർ, പാലാരിവട്ടം സ്റ്റേഷനുകളിലായി നേരത്തെ ആറു കേസുകൾ രജിസ്റ്റർ ചെയ്തിട്ടുണ്ട്.
ടാറ്റൂ വരയ്ക്കുന്നതിനിടെ സുജീഷ് ബലാത്സംഗം ചെയ്‌തെന്ന് ഒരു യുവതി സമൂഹമാദ്ധ്യമത്തിൽ വെളിപ്പെടുത്തിയതിനെ തുടർന്നാണ് മറ്റുള്ളവർ പരാതി നൽകിയത്.