vanitha-commision

കൊച്ചി: കേരള വനിതാ കമ്മിഷൻ മദ്ധ്യമേഖലാ ഓഫീസ് എറണാകുളത്തു തുറന്നതോടെ പരാതിക്കാർക്ക് ഏറെ സൗകര്യപ്രദമായി. ഉദ്ഘാടന ദിനമായ തിങ്കളാഴ്ച തന്നെ ആദ്യപരാതിയുമെത്തി. എറണാകുളം ജില്ലയിൽ നിന്നുള്ള പരാതി ഉദ്ഘാടനവേദിയായ ടൗൺഹാളിൽ വച്ച് ചെയർപേഴ്സണ് കൈമാറുകയായിരുന്നു.

തിരുവനന്തപുരം പി.എം.ജിയിലെ ആസ്ഥാന ഓഫീസ് ഉൾപ്പെടെ കമ്മിഷന്റെ കേരളത്തിലെ മൂന്നാമത്തെ ഓഫീസാണിത്. എറണാകുളം, കോട്ടയം, ഇടുക്കി, തൃശ്ശൂർ എന്നീ ജില്ലകളാണ് അധികാരപരിധി.

ഓഫീസിൽ നേരിട്ടെത്തി പരാതിപ്പെടാം. കമ്മിഷൻ അംഗം അഡ്വ. ഷിജി ശിവജിക്കാണ് ഓഫീസിന്റെ ചുമതല. ഉദ്യോഗസ്ഥരെ എംപ്ലോയ്മെന്റ് എക്സ്ചേഞ്ച് വഴി നിയമിക്കും. പൂർണതോതിൽ പ്രവർത്തിക്കാൻ സ്റ്റാഫ് നിയമനവും പൂർത്തിയാകണം.

എല്ലാ പരാതികളും തിരുവനന്തപുരത്തുള്ള കമ്മിഷൻ ആസ്ഥാന ഓഫീസിൽ എത്തുന്നതിനു പകരം മേഖലാ ഓഫീസുകളിൽ വച്ച് പ്രശ്‌ന പരിഹാര സംവിധാനം ഉണ്ടാക്കുന്നതിനുള്ള തീരുമാനത്തിന്റെ ഭാഗമായാണ് ഈ നീക്കം.

കമ്മിഷന്റെ പരിഗണനക്കെത്തുന്ന കേസുകളിൽ ഏറ്റവും കൂടുതൽ തിരുവനന്തപുരത്തും രണ്ടാമത് കൊല്ലത്തും മൂന്നാമത് എറണാകുളത്തും നാലാമത് കോഴിക്കോട്, മലപ്പുറം എന്നീ ജില്ലകളിലാണ്.

കാസർകോട്, വയനാട്, ഇടുക്കി, പത്തനംതിട്ട, കണ്ണൂർ, പാലക്കാട് എന്നീ ജില്ലകളിൽ കേസുകളുടെ എണ്ണം കുറവാണ്. തിരുവനന്തപുരത്തെ ഹെഡ്ക്വാർട്ടേഴ്‌സ് ദക്ഷിണ മേഖലാ ഓഫീസായി പ്രവർത്തിക്കും. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ എന്നീ ജില്ലകളിലാണ് ചുമതല. .

കോഴിക്കോട് ആസ്ഥാനമായ ഉത്തരമേഖലയിൽ പാലക്കാട്, കോഴിക്കോട്, വയനാട്, മലപ്പുറം, കണ്ണൂർ, കാസർകോട് എന്നീ ജില്ലകൾ ഉൾപ്പെടും.

എറണാകുളം ഓഫീസ് : കേരള വനിതാ കമ്മിഷൻ, ഒന്നാം നില, യു.പി.എഡി ഓഫീസ് ബിൽഡിംഗ്, നോർത്ത് പരമാര റോഡ്, കൊച്ചി 18. ഫോൺ: 0484 2926019, ഇമെയിൽ: kwcekm@gmail.com.