കാലടി: ഒാൺലൈൻ തട്ടിപ്പിൽ വീട്ടമ്മയ്ക്ക് നഷ്ടമായ പതിനേഴായിരം രൂപ തിരിച്ചുപിടിച്ച് റൂറൽ ജില്ലാ സൈബർ പൊലീസ്. സംഭവം ഇങ്ങനെ: കാലടി സ്വദേശിയായ വീട്ടമ്മ ഓൺലൈൻ സൈറ്റ് വഴി 790 രൂപ നൽകി ബംഗളൂരുവിലേക്ക് ട്രെയിൻ ബുക്ക് ചെയ്തു. ബുക്കുചെയ്ത തീയതിക്ക് യാത്രചെയ്യാൻ സാധിക്കാത്തതിനാൽ ടിക്കറ്റ് റദ്ദാക്കി. പണം തിരികെ അക്കൗണ്ടിൽ വരാത്തതിനാൽ ഗൂഗിളിൽ കസ്റ്റമർകെയർ നമ്പർ പരതി ആദ്യംകിട്ടിയ നമ്പറിൽ വിളിച്ചു. ഒരു സ്ത്രീയാണ് മറുതലയ്ക്കൽ ഫോണെടുത്തത്. പണം തിരികെ അയക്കാനായി എ.ടി.എം കാർഡിന്റെ ഇരുവശവും സ്ക്കാൻചെയ്ത് അയക്കാൻ അവർ പറഞ്ഞു. അങ്ങനെ ചെയ്തപ്പോൾ വൈകാതെ വീട്ടമ്മയുടെ അക്കൗണ്ടിലുണ്ടായ പതിനേഴായിരത്തോളം രൂപ രണ്ടു പ്രാവശ്യമായി തട്ടിപ്പുസംഘം ട്രാൻസ്ഫർ ചെയ്തു. ഇതറിഞ്ഞ ഉടനെ വീട്ടമ്മ ജില്ലാ പൊലീസ് മേധാവി കെ. കാർത്തിക്കിന് പരാതി നൽകി.
എസ്.പിയുടെ നിർദ്ദേശത്തെത്തുടർന്ന് സൈബർപൊലീസ് സ്റ്റേഷനിൽ പ്രത്യേക ടീം രൂപീകരിച്ച് അന്വേഷണം നടത്തി. തട്ടിപ്പുസംഘം പ്രമുഖമായ രണ്ട് ഒാൺലൈൻ വാലറ്റുകളിലേക്കാണ് പണം ട്രാൻസ്ഫർ ചെയ്തതെന്ന് അന്വേഷണസംഘം കണ്ടെത്തി ഇടപാട് മരവിപ്പിച്ചു. കമ്പനികളുമായി ബന്ധപ്പെട്ട് പണം തിരികെ ലഭിക്കാനുളള നടപടി സ്വീകരിച്ചു. അന്വേഷണസംഘത്തിൽ എസ്.എച്ച്.ഒ എം.ബി. ലത്തീഫ്, ഐനീഷ്സാബു, ജെറി കുര്യാക്കോസ്, വികാസ് മണി തുടങ്ങിയവരാണ് ഉണ്ടായിരുന്നത്. എ.ടി.എം കാർഡിലെ വിവരങ്ങൾ പങ്കുവയ്ക്കുമ്പോൾ ജാഗ്രത പുലർത്തണമെന്ന് എസ്.പി. കാർത്തിക്ക് പറഞ്ഞു