തൃക്കാക്കര: ബസ് യാത്രക്കിടയിൽ വിദ്യാർത്ഥികൾ നേരിടുന്ന മോശമായ പെരുമാറ്റത്തിൻ തടയിടാൻ ജില്ലാ ഭരണകൂടവും മോട്ടോർ വാഹന വകുപ്പും സംയുക്തമായി നടപ്പാക്കുന്ന മിന്നൽ പരിശോധനയ്ക്ക് തുടക്കം. ഓപ്പറേഷൻ വിദ്യ പദ്ധതിയുടെ ആദ്യദിവസം പരിശോധനയ്ക്ക് വിധേയമാക്കിയത് 38 സ്വകാര്യ ബസുകൾ. ആറ് മണിക്കൂർ നീണ്ട പരിശോധനയിൽ 12 വോളന്റിയർമാർ ബസുകളിൽ യാത്ര ചെയ്ത് സ്ഥിതിഗതികൾ വിലയിരുത്തി ജില്ലാ കളക്ടർക്ക് റിപ്പോർട്ട് നൽകി. റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ തുടർ നടപടികൾ സ്വീകരിക്കും.
ബസ് യാത്രക്കിടയിൽ നേരിടുന്ന മോശമായ പെരുമാറ്റം, കൺസഷൻ നിഷേധം, വിവേചനം തുടങ്ങിയ പരാതികളാണ് ലഭിച്ചത്. ഇതേ തുടർന്നാണ് നെഹ്‌റു യുവകേന്ദ്രയിൽ നിന്നുള്ള വോളന്റിയർമാരുടെ സഹായത്തോടെ വിവര ശേഖരണത്തിന് പദ്ധതി തയാറാക്കിയത്. വോളന്റിയർമാർ ബസുകളിൽ സഞ്ചരിച്ച് നേരിൽ കണ്ട കാര്യങ്ങൾ ഇതിനു വേണ്ടി തയാറാക്കിയ പ്രത്യേക ഫോമിൽ രേഖപ്പെടുത്തി അധികൃതർക്ക് കൈമാറുകയായിരുന്നു. അങ്കമാലി പെരുമ്പാവൂർ, ചിറ്റൂർ എറണാകുളം, കലൂർ പുക്കാട്ടുപടി, മുനമ്പം ഹൈക്കോടതി, മൂവാറ്റുപുഴ കോതമംഗലം, പെരുമ്പാവൂർ കോതമംഗലം, പിറവം കലൂർ എന്നീ റൂട്ടുകളിലായിരുന്നു ആദ്യ ദിവസത്തെ പരിശോധന. രണ്ട് ബസിൽ വിദ്യാർത്ഥികൾ വിവേചനവും മോശമായ പെരുമാറ്റവും നേരിടുന്നതായി കണ്ടെത്തി. കലൂർ -പുക്കാട്ടുപടി ബസിൽ സ്‌കൂൾ വിദ്യാർത്ഥികളെ സീറ്റുണ്ടായിരുന്നിട്ടും ഇരിക്കാൻ അനുവദിച്ചില്ല. പെരുമ്പാവൂർ -കോതമംഗലം റൂട്ടിലെ ബസിൽ വിദ്യാർത്ഥികളോട് കണ്ടക്ടർ മോശമായി പെരുമാറിയത് കൂടാതെ വിദ്യാർത്ഥികളെ കയറ്റുന്നതിൽ വിമുഖത കാണിക്കുക, സ്റ്റോപ്പുകളിൽ നിർത്താതിരിക്കുക തുടങ്ങിയവയും വോളന്റിയർ കണ്ടെത്തി. അതേസമയം വിദ്യാർത്ഥികളോട് വളരെ നല്ല രീതിയിൽ പെരുമാറിയ ജീവനക്കാരുമുണ്ട്. മറ്റൊരു ബസിൽ യൂണിഫോമിലായിരുന്ന വിദ്യാർത്ഥി മുഴുവൻ നിരക്കും നൽകിയിട്ടും കൺസഷൻ നിരക്ക് മാത്രമാണ് കണ്ടക്ടർ സ്വീകരിച്ചതെന്ന് റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടുന്നു.