കൊച്ചി: നമ്പർ 18 ഹോട്ടൽ പോക്‌സോ കേസിലെ മൂന്നാം പ്രതി അഞ്ജലി റിമ ദേവിനെ ഇന്ന് പൊലീസ് വീണ്ടും ചോദ്യം ചെയ്യും. സംഭവ ദിവസം കൈവശമുണ്ടായിരുന്ന ഫോൺ ഹാജരാക്കാൻ ഇവരോട് ആവശ്യപ്പെട്ടിട്ടുണ്ട്.
കഴിഞ്ഞ ദിവസത്തെ ചോദ്യം ചെയ്യലിൽ അഞ്ജലി കുറ്റം നിഷേധിച്ചതിനെ തുടർന്നാണ് ഫോണുമായി ഇന്ന് ഹാജരാകാൻ ക്രൈംബ്രാഞ്ച് നോട്ടീസ് നൽകിയത്. നിർണായക വിവരങ്ങൾ ഫോണിൽ ഉണ്ടാകുമെന്നാണ് പ്രതീക്ഷ. ഹൈക്കോടതി അഞ്ജലിക്ക് മുൻകൂർ ജാമ്യം നൽകിയിരുന്നു.
കോഴിക്കോട് സ്വദേശികളായ അമ്മയും മകളുമാണ് നമ്പർ 18 ഹോട്ടലുടമ റോയ് വയലാട്ടിനെതിരെ പോക്‌സോ കേസ് നൽകിയത്. തന്നെയും മകളെയും ലഹരി പദാർത്ഥം കഴിക്കാൻ നിർബന്ധിച്ചു, ലൈംഗികമായി പീഡിപ്പിക്കാൻ ശ്രമിച്ചു, ദൃശ്യങ്ങൾ പകർത്തി തുടങ്ങിയ കാര്യങ്ങളാണ് പരാതിയിലുള്ളത്. അഞ്ജലിയാണ് ജോലി വാഗ്ദാനം ചെയ്ത് തങ്ങളെ കോഴിക്കോട്ട് നിന്ന് കൊച്ചിയിൽ എത്തിച്ചതെന്നും ഇവർ പറയുന്നു.