ആലുവ: പൂവാലശല്യത്തെത്തുടർന്ന് റൂറൽ ജില്ലയിൽ പൊലീസ് നടത്തിയ പ്രത്യേക പരിശോധനയിൽ 44 പേർക്കെതിരെ കേസെടുത്തു. പൊതുഇടങ്ങളിൽ സ്ത്രീകൾക്കു നേരെയുണ്ടാകുന്ന ശല്യപ്പെടുത്തലുകൾ തടയുന്നതിന്റെ ഭാഗമായാണ് ജില്ലാ പൊലീസ് മേധാവി കെ. കാർത്തിക്കിന്റെ നിർദ്ദേശാനുസരണം പരിശോധന നടത്തിയത്. പൂവാലന്മാരെ പിടികൂടുന്നതിന് പൊതുഇടങ്ങളിൽ വനിതാ ഉദ്യോഗസ്ഥരടക്കം പ്രത്യേക പൊലീസിനെ നിയോഗിച്ചിരുന്നു. ഓരോസ്ഥലവും ഇവരുടെ നിരീക്ഷണത്തിലായിരുന്നു. മൂവാറ്റുപുഴയിൽ നാല് പേർക്കെതിരെ നടപടി സ്വീകരിച്ചു. ആലുവ, പറവൂർ, ഞാറക്കൽ, പെരുമ്പാവൂർ, മുളന്തുരുത്തി എന്നിവിടങ്ങളിൽ മൂന്നുപേരെ വീതം കസ്റ്റഡിയിലെടുത്തു. നടപടി വരുംദിവസങ്ങളിലും തുടരുമെന്ന് എസ്.പി പറഞ്ഞു.