
മൂവാറ്റുപുഴ: മൂവാറ്റുപുഴ കോ-ഓപ്പറേറ്റീവ് സൂപ്പർ സ്പെഷ്യാലിറ്റി ആശുപത്രിയിൽ (എം.സി.എസ് ആശുപത്രി) മുട്ടുമാറ്റിവയ്ക്കൽ ശസ്ത്രക്രിയയ്ക്ക് വിധേയരായവരുടെ കൂട്ടായ്മ സംഘടിപ്പിച്ചു. അസ്ഥി രോഗവിഭാഗത്തിൽ നടത്തിയ 18 മുട്ടുമാറ്റിവയ്ക്കൽ ശസ്ത്രക്രിയയും വിജയകരമായിരുന്നു. ശസ്ത്രക്രിയയ്ക്ക് വിധേയരായ 70 വയസ് കഴിഞ്ഞ മാറാടി സ്വദേശിനി കൗസല്യ തങ്കപ്പൻ, കോതമംഗലം സ്വദേശിനി ചിന്നമ്മ വർഗീസ്, 60 കഴിഞ്ഞ മൂവാറ്റുപുഴ പുളിഞ്ചോട് സ്വദേശി മജീദ്, മുളവൂർ സ്വദേശിനി മോളി വർഗീസ്, മേക്കടമ്പ് സ്വദേശിനി ബീന തുടങ്ങിയവർ അനുഭവങ്ങൾ പങ്ക് വച്ചു. അസ്ഥിരോഗ വിഭാഗത്തിലെ മുൻ ഡോക്ടർ കെ. സുദീപാണ് മൂന്നു വർഷം മുമ്പ് മുട്ട് മാറ്റിവയ്ക്കൽ ശസ്ത്രക്രിയയ്ക്ക് തുടക്കമിട്ടത്. ഡോ. നിഖിൽ ജോസഫ് മാർട്ടിന്റെ നേതൃത്വത്തിലാണ് ഇപ്പോൾ ശസ്ത്രക്രിയകൾ. കായിക താരങ്ങൾക്ക് അസ്ഥി സംബന്ധമായ ചികിത്സകളുമുണ്ട്. അസ്ഥിരോഗ വിദഗ്ദ്ധരുടെ കൂട്ടായ പരിശ്രമവും പരിചരണവുമാണ് ശസ്ത്രക്രിയകൾ വിജയിയ്ക്കാൻ കാരണമെന്ന് ആശുപത്രി സെക്രട്ടറി എം.എ. സഹീർ വാർത്താസമ്മേളനത്തിൽ പറഞ്ഞു. ഡോ. നിഖിൽ ജോസഫ് മാർട്ടിൻ,അഡ്മിനിസ്ട്രേറ്റർ ഡോ. തോമസ് മാത്യു എന്നിവരും വാർത്താസമ്മേളനത്തിൽ പങ്കെടുത്തു.