വൈപ്പിൻ: വൈപ്പിൻകരയെ കൊച്ചി നഗരവുമായി ബന്ധപ്പെടുത്തിയ ഗോശ്രീ പാലങ്ങൾ തുറന്നിട്ട് 18 വർഷം പിന്നിടുന്നു. പാലങ്ങളുടെ ഉദ്ഘാടനത്തിന് ശേഷം ഉടൻ തന്നെ വൈപ്പിൻ കരയിലെ 150 ഓളംവരുന്ന സ്വകാര്യ ബസുകൾ നഗരത്തിൽ പ്രവേശിച്ച് കലൂർ, കാക്കനാട്, തൃപ്പൂണിത്തുറ, തേവര പള്ളുരുത്തി എന്നിവിടങ്ങളിലേക്ക് സർവ്വീസ് നീട്ടുമെന്നായിരുന്നു നാട്ടുകാരുടെ കണക്ക് കൂട്ടൽ. എന്നാൽ പാലങ്ങളിലൂടെ കടന്ന് തൊട്ടടുത്തുള്ള ഹൈക്കോടതിക്ക് മുന്നിൽ സർവീസ് അവസാനിപ്പിക്കാനായിരുന്നു നിയോഗം.
നഗരപ്രവേശം ഉടൻ സാദ്ധ്യമാക്കുമെന്ന് മന്ത്രിമാരും ജനപ്രതിനിധികളടക്കമുള്ളവർ പലവട്ടം ഉറപ്പുനൽകിയെങ്കിലും ഇതുവരെ നടപടിയിയാല്ല. സിറ്റി പൊലീസ്, ജില്ലാ മോട്ടോർ വാഹന വകുപ്പ് അധികൃതരുടെ തടസവാദങ്ങളാണ് നഗരപ്രവേശം മുടക്കിയത്.
നിയമസഭാ തിരഞ്ഞെടുപ്പ് വരുമ്പോഴൊക്കെ ഇരുമുന്നണികളും പ്രകടന പത്രികയിൽ നഗര പ്രവേശം ഉറപ്പ് നൽകുകയാണ് പതിവ്. ഏറ്റവും ഒടുവിൽ വിഷയം കെ. എൻ. ഉണ്ണിക്കൃഷ്ണൻ എം.എൽ.എ നിയമസഭയിൽ പ്രശ്‌നം ഉന്നയിച്ചപ്പോൾ സാങ്കേതിക തടസങ്ങൾ ചൂണ്ടികാട്ടി നഗരപ്രവേശം എളുപ്പമല്ലെന്നുള്ള മറുപടിയാണ് ലഭിച്ചത്.
സ്വകാര്യ ബസുകൾക്ക് പകരം കെ.എസ്.ആർ.ടി.സി ബസുകൾ വൈപ്പിൻ മേഖലയിലേയ്ക്ക് അനുവദിച്ചു. എന്നാൽ പടിപടിയായി ബസുകളുടെ എണ്ണം കുറഞ്ഞു. കഴിഞ്ഞ സർക്കാരിന്റെ കാലത്ത ഗതാഗത കമ്മിഷണർ വൈപ്പിനിലെത്തി മുഴുവൻ ജനപ്രതിനിധികളും പങ്കെടുത്ത യോഗത്തിൽ ബസുകളുടെ നഗര പ്രവേശത്തിന് ഉടൻ നടപടിയുണ്ടാകുമെന്ന് ഉറപ്പു നൽകിയിരുന്നു. കൂടാതെ എല്ലാ ഗ്രാമപഞ്ചായത്തുകളും നേതൃത്വം നൽകി മുഖ്യമന്ത്രിക്ക് ഭീമഹർജി നൽകി. മുഖ്യമന്ത്രിയും അനുഭാവപൂർണമായ നടപടി സർവകക്ഷി പ്രതിനിധി സംഘത്തിന് ഉറപ്പു നൽകി.
വീണ്ടും സമര ദിനങ്ങൾ
ഒട്ടേറെ സമരങ്ങൾ നടത്തി ഗോശ്രീപാലങ്ങൾ നേടിയെടുത്ത വൈപ്പിൻ ജനത ബസുകളുടെ നഗര പ്രവേശത്തിനുള്ള വീണ്ടുമൊരു സമരത്തിന് തയ്യാറെടുക്കുകയാണ്. വൈപ്പിൻ കരയിലെ മുന്നൂറോളം റസിഡന്റ്‌സ് അസോസിയേഷനുകളുടെ കൂട്ടായ്മയായ ഫെഡറേഷൻ ഒഫ് റസിഡന്റ്‌സ് അസോസിയേഷൻ ഇൻ ഗോശ്രീ (ഫ്രാഗ്) 30ന് വൈകിട്ട് 4.30ന് ഗോശ്രീകവലയിൽ സമരപ്രഖ്യാപന കൺവെൻഷൻ നടത്തും. സിപ്പി പള്ളിപ്പുറം ഉദ്ഘാടനം ചെയ്യും. തുടർന്ന് പഞ്ചായത്ത് തല റസിഡന്റ്‌സ് അപ്പക്‌സ്‌കൗൺസിലുകളുടെ നേതൃത്വത്തിൽ ശ്രദ്ധക്ഷണിക്കൽ സായഹ്നങ്ങളൊരുക്കും. വൈപ്പിൻ കരയിലെ കലാ-സാഹിത്യ-സാംസ്‌കാരിക പ്രവർത്തകരെ പങ്കെടുപ്പിച്ചുകൊണ്ടുള്ള പ്രതിഷേധവും വാഹന പ്രചരണറാലിയും ഹൈക്കോടതി വരെ കൂട്ട ഓട്ടവും സംഘടിപ്പിക്കും. കൊച്ചിനഗരത്തിലെ വിവിധ കേന്ദ്രങ്ങളിൽ വൈപ്പിൻ നിവാസികളുടെ നിൽപ്പ് സമരങ്ങളും അരങ്ങേറും. നഗരപ്രവേശം സാദ്ധ്യമാക്കുന്നതുവരെ ശക്തമായ പ്രക്ഷോഭമുണ്ടാകുമെന്ന് ഫ്രാഗ് പ്രസിഡന്റ് അഡ്വ. വി.പി. സാബു, സെക്രട്ടറി അനിൽ പ്ലാവിയൽസ് എന്നിവർ മുന്നറിയിപ്പ് നൽകി.