exports

കൊച്ചി: ഇന്ത്യയിൽ നിന്നുള്ള കയറ്റുമതി ഫെബ്രുവരിയിൽ 22.36 ശതമാനം മുന്നേറി 3,381 കോടി ഡോളറിലെത്തി. എൻജിനിയറിംഗ്, പെട്രോളിയം, കെമിക്കൽ വിഭാഗങ്ങളുടെ മികച്ച പ്രകടനമാണ് കരുത്തായത്.

അതേസമയം, ഇറക്കുമതിയിലും നല്ല ഉഷാറുള്ളതിനാൽ, ഇറക്കുമതിച്ചെലവും കയറ്റുമതി വരുമാനവും തമ്മിലെ അന്തരം വ്യാപാരക്കമ്മിയായി കുതിച്ചുയരുകയാണ്. 35 ശതമാനം വർദ്ധിച്ച് 5,500 കോടി ഡോളറാണ് ഇറക്കുമതി. വ്യാപാരക്കമ്മി 2,119 കോടി ഡോളർ. 2021 ഫെബ്രുവരിയിൽ വ്യാപാരക്കമ്മി 1,312 കോടി ഡോളറായിരുന്നു.

$17,607 കോടി

നടപ്പുവർഷം ഏപ്രിൽ-ഫെബ്രുവരിയിൽ വ്യാപാരക്കമ്മി 17,607 കോടി ഡോളറാണ്. 2020-21ലെ സമാനകാലത്ത് ഇത് 8,899 കോടി ഡോളറായിരുന്നു. ഇക്കുറി ഏപ്രിൽ-ഫെബ്രുവിയിൽ കയറ്റുമതി 45.80 ശതമാനം ഉയർന്ന് 37,405 കോടി ഡോളറും ഇറക്കുമതി 59.21 ശതമാനം ഉയർന്ന് 55,012 കോടി ഡോളറുമാണ്.

ലക്ഷ്യം എളുപ്പം

നടപ്പുവർഷം 40,000 കോടി ഡോളറാണ് കേന്ദ്രം ഉന്നമിടുന്ന കയറ്റുമതി വരുമാനം. ലക്ഷ്യം നേടാൻ ഈമാസം ആവശ്യമായ വരുമാനം 2,595 കോടി ഡോളർ മാത്രം. കഴിഞ്ഞമാസങ്ങളിലെ പ്രകടനം നോക്കിയാൽ ലക്ഷ്യം എളുപ്പം മറികടക്കും.