car-sales

കൊച്ചി: കൊവിഡ് പ്രതിസന്ധിയിൽ നിന്ന് മെല്ലെ കരകയറുന്നതിനിടെയാണ് ആഗോളതലത്തിൽ തന്നെ വാഹന വിപണിക്ക് ഇരുട്ടടിയുമായി മൈക്രോചിപ്പ് അഥവാ സെമികണ്ടക്ടർ ക്ഷാമം അതിരൂക്ഷമായി വീശിയടിച്ചത്.
ഫലത്തിൽ, ഉപഭോക്താക്കളിൽ നിന്ന് വൻ ഡിമാൻഡുണ്ടെങ്കിലും അതിനൊത്ത് ഉത്പാദനം നടത്തി വാഹനം ഡെലിവറി ചെയ്യാൻ വാഹന നിർമ്മാതാക്കൾക്ക് കഴിയുന്നില്ല. ഇതുമൂലം, മാസങ്ങളായി കനത്ത വില്പനനഷ്‌ടമാണ് കമ്പനികൾ കുറിക്കുന്നത്.
ഫെബ്രുവരിയിലും സ്ഥിതി വ്യത്യസ്‌തമായിരുന്നില്ല. മുൻനിര കമ്പനികളെല്ലാം ഉത്പാദനത്തിലും വില്പനയിലും വൻ നഷ്‌ടം നേരിട്ടു. 2021 ഫെബ്രുവരിയിൽ 1.44 ലക്ഷം വാഹനങ്ങൾ ഫാക്‌ടറിയിൽ നിന്ന് പുതുതായി ഡീലർഷിപ്പുകളിലേക്ക് എത്തിച്ച മാരുതി സുസുക്കിക്ക്, ഇക്കഴി‍ഞ്ഞ ഫെബ്രുവരിയിൽ പുറത്തിറക്കാനായത് 1.33 ലക്ഷം യൂണിറ്റുകൾ. നഷ്‌ടം ഏഴ് ശതമാനം.
രണ്ടാമതുള്ള ഹ്യുണ്ടായിയുടെ വില്പന 51,600 യൂണിറ്റുകളിൽ നിന്ന് 15 ശതമാനം ഇടിഞ്ഞ് 44,050 യൂണിറ്റുകളായി. ഹോണ്ട കാർസ് ഇന്ത്യ 23 ശതമാനവും ടൊയോട്ട കിർലോസ്‌കർ 38 ശതമാനവും നിസാൻ ഇന്ത്യ 42 ശതമാനവും നഷ്‌ടം രേഖപ്പെടുത്തി.
4,244 യൂണിറ്റുകളിൽ നിന്ന് 2,456 യൂണിറ്റുകളിലേക്കാണ് നിസാൻ ഇന്ത്യയുടെ കച്ചവടം കുറഞ്ഞത്. 2021 ഫെബ്രുവരിയിൽ 14,075 പുതിയ വാഹനങ്ങൾ ഡീലർഷിപ്പുകളിലേക്ക് എത്തിച്ച ടൊയോട്ട കിർലോസ്‌കറിന് ഇക്കുറി എത്തിക്കാനായത് 8,745 യൂണിറ്റുകൾ മാത്രം. 9,324 യൂണിറ്റുകളിൽ നിന്ന് 7,187 യൂണിറ്റുകളിലേക്കാണ് ഹോണ്ടയുടെ മൊത്തവില്പന കുറഞ്ഞത്.
അതേസമയം, ആഭ്യന്തര ബ്രാൻഡുകളായ ടാറ്റാ മോട്ടോഴ്‌സ്, മഹീന്ദ്ര ആൻഡ് മഹീന്ദ്ര, ദക്ഷിണ കൊറിയൻ കമ്പനി കിയ മോട്ടോഴ്‌സ്, ചൈനയുടെ എം.ജി മോട്ടോർ, ഫോക്‌സ്‌വാഗൻ ഗ്രൂപ്പിലെ സ്കോഡ, ഫോക്‌സ്‌വാഗൻ എന്നിവ മികച്ച നേട്ടം ഫെബ്രുവരിയിൽ കുറിച്ചു. എങ്കിലും, വാഹന വിപണിയുടെ മൊത്തം പ്രകടനത്തെ സ്വാധീനിക്കാൻ ഇവയുടെ വിജയമധുരത്തിന് സാധിച്ചില്ല.