
തൊടുപുഴ: നഗരത്തിന്റെ വികസനത്തിന് കുതിപ്പേകുന്ന പുഴയോര ബൈപാസ് നിർമ്മാണം പുരോഗമിക്കുന്നു. നിർമാണത്തിന് സാങ്കേതികമായി തടസമായിരുന്ന സ്ഥലമെടുപ്പു നടപടികൾ പൂർത്തിയായി. ബൈപാസിനു വേണ്ടി സ്ഥലം വിട്ടു നൽകിയവർക്കുള്ള നഷ്ടപരിഹാര തുക കഴിഞ്ഞ ദിവസം കൈമാറി.
കോലാനി വെങ്ങല്ലൂർ ബൈപാസിലെ വെങ്ങല്ലൂർ പാലത്തിനു സമീപത്ത് നിന്ന് ആരംഭിച്ച് തൊടുപുഴയാറിന്റെ തീരത്ത് കൂടി തൊടുപുഴ പാലാ റോഡിലെ ധന്വന്തരി ജംഗ്ഷനിൽ എത്തിച്ചേരുന്നതാണ് പുതിയ ബൈപ്പാസ്. 1.7 കിലോമീറ്റർ നീളവും 12 മീറ്റർ വീതിയിലുമാണ് റോഡ് നിർമിക്കുന്നത്.
പുഴയോരത്തിന്റെ സൈഡ് കെട്ടി സുരക്ഷിതമായും പുഴയുടെ സൗന്ദര്യം ആസ്വദിക്കത്തക്ക വിധത്തിലുമാണ് ബൈപാസ് നിർമാണം. ബൈപാസ് റോഡുകളുടെ നാടായ തൊടുപുഴയിലെ എട്ടാമത്തെ ബൈപാസാണ് ഇത്. വാഹന ഗതാഗതത്തിന് പുറമെ വ്യായാമത്തിനും വിനോദത്തിനും കൂടി ഉപയോഗപ്പെടുത്തുക എന്ന ലക്ഷ്യത്തോടെയാണ് ബൈപാസ് രൂപകൽപ്പന ചെയ്തിട്ടുള്ളത്. റോഡ് ഫോർമേഷനും കലുങ്കിന്റെ നിർമാണവും പൂർത്തിയാകാറായി.റോഡിന് ആവശ്യമായ സ്ഥലം ഏറ്റെടുത്തതിന് നഷ്ടപരിഹാരമായി 10.50 കോടി രൂപയാണ് വകയിരുത്തിയിട്ടുള്ളത്. 6.30 കോടി രൂപയാണ് ബൈപാസിന്റെ നിർമാണ ചിലവ്. ആറു മാസത്തിനുള്ളിൽ തുറന്നു കൊടുക്കത്തക്ക വിധത്തിലാണ് നിർമാണ പ്രവർത്തനങ്ങൾ പുരോഗമിക്കുന്നത്.
മനോഹര
തീരത്തണയാൻ
പ്രഭാത സവാരിക്കാർക്കായി പുഴയോരത്ത് കൂടി രണ്ടു മീറ്റർ വീതിയിൽ ജോഗിംഗ് ട്രാക്ക്, റോഡിന്റെ മുഴുവൻ ഭാഗത്തും പുഴയുമായി തിരിച്ച് കുളിക്കടവുകൾ ഒഴിവാക്കി ഹാൻഡ് റെയിലുകൾ, പുഴയോരത്തും, മറുവശത്തും പൂമരങ്ങൾ നട്ടു പിടിപ്പിച്ച് മനോഹരമാക്കൽ, അലങ്കാര സ്ട്രീറ്റ് ലൈറ്റുകൾ എന്നിങ്ങനെ ബൈപാസിനോട് അനുബന്ധിച്ച് സ്ഥാപിക്കൽ, ജനങ്ങൾക്ക് പ്രഭാത വ്യായാമത്തിനും വൈകുന്നേരങ്ങളിൽ കുടുംബമായി എത്തി സമയം ചെലവഴിച്ച് പുഴയുടെ പ്രകൃതി രമണീയത ആസ്വദിക്കുന്നതുമുൾപ്പെടെ വിവിധോദ്ദേശ പദ്ധതിയാണ് പുതിയ ബൈപാസിനോട് അനുബന്ധിച്ച് വിഭാവനം ചെയ്തിരിക്കുന്നത്.