 
ഇടുക്കി: പതിനെട്ടാം വയസിൽ ചെങ്കൊടിയേന്തിയ സി.പി.എമ്മിന്റെ ഇടുക്കിയിലെ അമരക്കാരൻ സി.വി. വർഗീസിന് സംസ്ഥാന കമ്മിറ്റിയംഗമായി പുതുനിയോഗം. 20 വർഷമായി ജില്ലാ സെക്രട്ടേറിയറ്റംഗമായിരുന്നു സി.വി. 61കാരനായ സി.വി. വർഗീസ് കെ.എസ്.വൈ.എഫിലൂടെയാണ് പൊതുരംഗത്ത് വന്നത്. കെ.എസ്.വൈ.എഫ് അമ്പലമേട് യൂണിറ്റ് സെക്രട്ടറിയായിരുന്നു. നാലര പതിറ്റാണ്ടു നീണ്ട പൊതുപ്രവർത്തനത്തിനിടെ സംഘടനാരംഗത്ത് നിർണായക പദവികൾ വഹിച്ചു. പാർട്ടി ജില്ലാ സെക്രട്ടറിയറ്റംഗവും നിലവിൽ കർഷകസംഘം ജില്ലാ പ്രസിഡന്റുമാണ്. ഡി.വൈ.എഫ്.ഐ ജില്ലാ പ്രസിഡന്റ്, സെക്രട്ടറി എന്നീ ചുമതലകൾ വഹിച്ചിട്ടുണ്ട്. ജില്ലാ ആസൂത്രണസമിതി ഉപാദ്ധ്യക്ഷനുമാണ്. 1961 ഒക്ടോബർ ഏഴിന് ചെള്ളക്കുഴിയിൽ വർഗീസ്- ഏലിയാമ്മ ദമ്പതികളുടെ മകനായി ചീന്തലാറിലായിരുന്നു ജനനം. കട്ടപ്പന കാഞ്ചിയാറിൽ ബാല്യം. തുടർന്ന് തങ്കമണിയിലേക്ക് താമസം മാറി. 18-ാം വയസിൽ പാർട്ടിയംഗമായി. 1980ൽ ഉദയഗിരി ബ്രാഞ്ച് സെക്രട്ടറി, 1981ൽ തങ്കമണി ലോക്കൽ സെക്രട്ടറി, 1984ൽ ഇടുക്കി ഏരിയ കമ്മിറ്റിയംഗവും 1997ൽ ഏരിയ സെക്രട്ടറിയുമായി. 1991ൽ ജില്ലാ കമ്മിറ്റിയംഗവും 2001 മുതൽ ജില്ലാ സെക്രട്ടറിയറ്റംഗവുമാണ്. 1982ൽ ഡി.വൈ.എഫ്.ഐ ഇടുക്കി ഏരിയ സെക്രട്ടറിയും 1986ൽ ജില്ലാ പ്രസിഡന്റും 1987 മുതൽ 97 വരെ ജില്ലാ സെക്രട്ടറിയുമായി പ്രവർത്തിച്ചു. 1991 മുതൽ 97 വരെ ഡി.വൈ.എഫ്.ഐ സംസ്ഥാന വൈസ് പ്രസിഡന്റായി. 2014 മുതൽ കർഷകസംഘം ജില്ലാ പ്രസിഡന്റാണ്. ജനുവരിയിൽ കുമളിയിൽ നടന്ന ജില്ലാ സമ്മേളനത്തിൽ കെ.കെ. ജയചന്ദ്രൻ സ്ഥാനമൊഴിഞ്ഞതോടെയാണ് സി.വി ജില്ലാ സെക്രട്ടറിയായത്. സുഭിക്ഷ കേരളം, പാലിയേറ്റീവ് കെയർ, നവമാധ്യമം, എ.കെ.എസ് എന്നിവയുടെ ചുമതലകളും വഹിക്കുന്നു. ഇടുക്കി മെഡിക്കൽ കോളേജ് എച്ച്.എം.സി മെമ്പറും കട്ടപ്പന, തങ്കമണി, ബഥേൽ സഹകരണ ആശുപത്രിയുടെ സ്ഥാപകനും ജൈവഗ്രാം ജില്ലാ സഹകരണസംഘം പ്രസിഡന്റുമാണ്. ആയിരത്തിൽപരം പാലിയേറ്റീവ് രോഗികൾക്ക് പരിചരണമേകുന്ന സാന്ത്വനം ചാരിറ്റബിൾ സൊസൈറ്റിയുടെ സ്ഥാപകനും അഡ്മിനിസ്‌ട്രേറ്ററുമായും പ്രവർത്തിക്കുന്നു. 2006ലും 2011ലും ഇടുക്കിയിൽ നിന്ന് എൽ.ഡി.എഫ് സ്ഥാനാർത്ഥിയായി നിയമസഭയിലേക്ക് മത്സരിച്ചു. കർഷകപ്രക്ഷോഭങ്ങൾ ഉൾപ്പെടെയുള്ള പോരാട്ടങ്ങളിൽ നിരവധി തവണ പൊലീസ്, ഗുണ്ടാമർദനങ്ങൾ ഏറ്റുവാങ്ങിയ നേതാവാണ്. ജയിൽവാസവും അനുഭവിച്ചിട്ടുണ്ട്. ജിജിമോളാണ് ഭാര്യ. മക്കൾ: ജീവമോൾ, അമൽ. മരുമകൻ: സജിത്.