ഇടുക്കി: ജില്ലയിലെ അക്ഷയ കേന്ദ്രങ്ങൾക്ക് സമാനമായ പേരുകളും കളർ കോഡും ലോഗോയും ഉപയോഗിച്ചു ജില്ലയിലുടനിളം പ്രവർത്തിക്കുന്ന വ്യാജ ഓൺലൈൻ കേന്ദ്രങ്ങൾക്കെതിരെ നടപടിയെടുക്കാനൊരുങ്ങി ജില്ലാ കളക്ടർ ഷീബ ജോർജ്ജ്. സർക്കാർ നിയന്ത്രണത്തിൽ പ്രവർത്തിക്കുന്ന അക്ഷയ കേന്ദ്രങ്ങളിൽ പൊതുജനങ്ങൾ സമർപ്പിക്കുന്ന രേഖകൾ സുരക്ഷിതമാണ്. എന്നാൽ വ്യാജ ഓൺലൈൻ കേന്ദ്രങ്ങളിൽ നൽകുന്ന വ്യക്തിഗത വിവരങ്ങളും രേഖകളും ദുരുപയോഗം ചെയ്യപ്പെടാൻ സാധ്യത ഉണ്ടെന്നു പൊലീസ് ഇന്റലിജൻസ് വകുപ്പ് കണ്ടെത്തി. ഇവർക്കെതിരെ നടപടിയെടുക്കാനുള്ള നിർദ്ദേശം ജില്ലയിലെ മുഴുവൻ പഞ്ചായത്തുകൾക്കും നൽകിയതായി കളക്ടർ അറിയിച്ചു. പൊതുജനങ്ങൾ വ്യക്തിഗത വിവരങ്ങളുമായി അപേക്ഷിക്കാൻ പോകുന്ന കേന്ദ്രങ്ങൾ യഥാർത്ഥ അക്ഷയ കേന്ദ്രങ്ങളാണോ എന്ന് ഉറപ്പു വരുത്തണം. സർക്കാർ സേവനങ്ങൾ നൽകാൻ അംഗീകാരം ഉണ്ടെന്ന വ്യാജേന പ്രവർത്തിക്കുന്ന ഓൺലൈൻ കേന്ദ്രങ്ങളിൽ ഇ- ഡിസ്ട്രിക്ട് ഉൾപ്പെടെയുള്ള സേവനങ്ങൾ വാണിജ്യാടിസ്ഥാനത്തിൽ ചെയ്യുന്നില്ലെന്ന് താലൂക്ക് തഹസിൽദാർമാർ ഉറപ്പു വരുത്തി നടപടിയെടുക്കാനും ജില്ലാ കളക്ടർ നിർദേശം നൽകി. പുതിയ ഓൺലൈൻ കേന്ദ്രങ്ങൾക്ക് അനുമതി നൽകുമ്പോൾ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ നൽകിയ ലൈസൻസിൽ പരാമർശിച്ച സേവനങ്ങൾ മാത്രമാണോ നൽകുന്നതെന്നും പരിശോധിക്കണം. ലൈസൻസ് നൽകുമ്പോൾ അക്ഷയയ്ക്ക് സമാനമായ പേര്, കളർ കോഡ് എന്നിവ ഉപയോഗിക്കുന്നില്ലെന്ന് ഉറപ്പു വരുത്തണം. മിക്ക ഓൺലൈൻ കേന്ദ്രങ്ങളും ഡി.ടി.പി ജോലികൾ, ഫോട്ടോസ്റ്റാറ്റ് എന്നീ സേവനങ്ങൾ നൽകാൻ ലൈസൻസ് വാങ്ങിയതിനുശേഷം വിവിധ സർക്കാർ സേവനങ്ങൾ സ്വകാര്യ ഐഡി ഉപയോഗിച്ച് പൊതുജനങ്ങൾക്ക് വാണിജ്യാടിസ്ഥാനത്തിൽ നൽകുന്നതായി സംരംഭകർ പരാതിപെട്ടിട്ടുണ്ട്. ഇത്തരം പ്രവണതകൾ തടഞ്ഞ് നടപടിയെടുക്കാൻ തദ്ദേശ സെക്രട്ടറിമാർക്ക് ജില്ലാ കളക്ടർ നിർദ്ദേശം നൽകി. വിവിധ സർക്കാർ സർക്കാരിതര ഓൺലൈൻ സേവനങ്ങൾ നൽകാൻ പഞ്ചായത്തിലെ നിലവിലെ കേന്ദ്രങ്ങൾ അപര്യപ്തമാണെങ്കിൽ പുതിയ അക്ഷയ കേന്ദ്രങ്ങൾ ആവശ്യപ്പെട്ടു കൊണ്ട് ജില്ലാ ഇ- ഗവേണൻസ് സൊസൈറ്റിയിലേക്ക് കത്ത് നൽകിയാൽ മാനദണ്ഡങ്ങൾക്ക് വിധേയമായി പുതിയ അക്ഷയ കേന്ദ്രങ്ങൾ അനുവദിക്കുമെന്നും കളക്ടർ പറഞ്ഞു.