
 ടിസി ബിനുവിന് ആറ് വർഷം തിരഞ്ഞെടുപ്പിൽ മത്സരിക്കാനും വിലക്ക്
രാജകുമാരി: രാജകുമാരി പഞ്ചായത്ത് പ്രസിഡന്റ് ടിസി ബിനുവിനെ കൂറ് മാറ്റ നിരോധന നിയമ പ്രകാരം തിരഞ്ഞെടുപ്പ് കമ്മിഷൻ അയോഗ്യയായി പ്രഖ്യാപിച്ചു. ആറ് വർഷത്തേക്ക് തിരഞ്ഞെടുപ്പുകളിൽ മത്സരിക്കാനും വിലക്കുണ്ട്. ഇതോടെ ടിസിക്ക് പ്രസിഡന്റ് സ്ഥാനവും പഞ്ചായത്തംഗത്വവും നഷ്ടമാകും. ഒമ്പത് അംഗങ്ങളുടെ പിന്തുണയുള്ളതിനാൽ എൽ.ഡി.എഫ് ഭരണത്തെ കമ്മിഷന്റെ വിധി ബാധിക്കില്ല. മൂന്ന് അംഗങ്ങൾ മാത്രമാണ് ഇവിടെ യു.ഡി.എഫിനുള്ളത്. മൂന്ന് വർഷം മുമ്പാണ് കോൺഗ്രസിൽ നിന്നുള്ള പഞ്ചായത്ത് വൈസ് പ്രസിഡന്റായിരുന്ന ടിസി ബിനു കൂറുമാറി സി.പി.എം പിന്തുണയോടെ പ്രസിഡന്റായത്. 2019ൽ തന്നെ കൂറുമാറ്റ നിരോധന നിയമം അനുസരിച്ച് ടിസി ബിനുവിനെ അയോഗ്യയായി പ്രഖ്യാപിക്കണമെന്നാവശ്യപ്പെട്ട് കോൺഗ്രസ് തിരഞ്ഞെടുപ്പ് കമ്മിഷനിൽ പരാതി നൽകിയിരുന്നു. എന്നാൽ കൊവിഡ് പ്രതിസന്ധിയെ തുടർന്ന് തുടർ നടപടികൾ വൈകി. ടിസി ബിനു പല തവണ ഹിയറിങ്ങിൽ പങ്കെടുക്കാത്തതും തുടർ നടപടികൾ വൈകാൻ കാരണമായി. തുടർന്ന് 2020ൽ നടന്ന തിരഞ്ഞെടുപ്പിൽ സി.പി.എം സ്ഥാനാർത്ഥിയായി കുംഭപ്പാറ വാർഡിൽ നിന്ന് വിജയിച്ച ടിസി ബിനു വീണ്ടും പ്രസിഡന്റായി. ഇതോടെ ആറ് മാസം മുമ്പ് കോൺഗ്രസ് നേതാക്കൾ ഹൈക്കോടതിയെ സമീപിച്ചു. കേസ് മൂന്ന് മാസത്തിനകം തീർപ്പാക്കണമെന്ന് ഹൈക്കോടതി ഉത്തരവിട്ടെങ്കിലും കമ്മിഷന്റെ അന്തിമ വിധി വരാൻ പിന്നെയും മൂന്ന് മാസം വൈകി. തുടർന്ന് കോൺഗ്രസ് ഹൈക്കോടതിയിൽ വീണ്ടും കോടതിയലക്ഷ്യ ഹർജി നൽകി. കോടതിയലക്ഷ്യ നടപടികളിലേക്ക് കടക്കുമെന്ന് ഹൈക്കോടതി വാക്കാൽ പരാമർശം നടത്തിയതോടെയാണ് ഹിയറിങ് പൂർത്തിയാക്കി ടിസി ബിനുവിനെ അയോഗ്യയായി പ്രഖ്യാപിച്ചു കൊണ്ട് കമ്മിഷന്റെ ഉത്തരവ് വന്നത്. കോൺഗ്രസിനു വേണ്ടി അഭിഭാഷകരായ വിനോദ് കൈപ്പാടിയിലും അരുൺ തോമസ് ചാമക്കാലായിലുമാണ് ഹാജരായത്. തിരഞ്ഞെടുപ്പ് കമ്മിഷന്റെ ഉത്തരവ് വന്നതറിഞ്ഞ് യു.ഡി.എഫ് പ്രവർത്തകർ രാജകുമാരിയിൽ പ്രകടനം നടത്തി.
കൂറുമാറ്റം ഇങ്ങനെ
ഏറെ കാലത്തിനു ശേഷമായിരുന്നു 2015ൽ രാജകുമാരി പഞ്ചായത്ത് ഭരണം കോൺഗ്രസിന് ലഭിക്കുന്നത്. കോൺഗ്രസ്- 5, കേരള കോൺഗ്രസ് (എം)- 2, സി.പി.എം- 6 എന്നിങ്ങനെയായിരുന്നു സീറ്റ് നില. കോൺഗ്രസിലെ പി.ടി. എൽദോയ്ക്ക് ആദ്യ മൂന്ന് വർഷവും തുടർന്ന് കേരള കോൺഗ്രസ് മാണി, ജോസഫ് വിഭാഗങ്ങൾക്ക് ഓരോ വർഷവും പ്രസിഡന്റ് സ്ഥാനം നൽകാനായിരുന്നു യു.ഡി.എഫ് ധാരണ. കോൺഗ്രസ് സ്ഥാനാർത്ഥിയായി പത്താം വാർഡിൽ നിന്ന് മത്സരിച്ച് വിജയിച്ച ടിസി ബിനു ആദ്യത്തെ 3 വർഷം വൈസ് പ്രസിഡന്റ് സ്ഥാനം വഹിച്ചു. യു.ഡി.എഫ് ധാരണയനുസരിച്ച് പ്രസിഡന്റ് സ്ഥാനം കേരള കോൺഗ്രസ് ജോസഫ് വിഭാഗത്തിന് നൽകേണ്ട സമയമായപ്പോൾ കേരള കോൺഗ്രസ് (എം) പ്രതിനിധിയായിരുന്ന പ്രസിഡന്റ് വർഗീസ് ആറ്റുപുറം രാജി വച്ചു. എന്നാൽ തുടർന്ന് നടന്ന പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ യു.ഡി.എഫിനെ ഞെട്ടിച്ച് ടിസി ബിനു മത്സരിച്ചു. സി.പി.എമ്മിന്റെ 6 അംഗങ്ങളുടെ പിന്തുണയോടെ ടിസി തിരഞ്ഞെടുക്കപ്പെടുകയായിരുന്നു. ഇതിന് ശേഷം 2020ലെ പഞ്ചായത്ത് തിരഞ്ഞെടുപ്പിൽ സി.പി.എം സ്ഥാനാർഥിയായി കുംഭപ്പാറ വാർഡിൽ നിന്ന് വിജയിച്ച ടിസി ബിനു വീണ്ടും പ്രസിഡന്റാവുകയായിരുന്നു.
'അയോഗ്യയായിരിക്കെ രണ്ടര വർഷത്തോളം ടിസി ബിനു കൈപ്പറ്റിയ ആനുകൂല്യങ്ങൾ തിരിച്ചു പിടിക്കണമെന്നാവശ്യപ്പെട്ട് നിയമ നടപടികളുമായി മുന്നോട്ടു പോകും. "
-പി.ടി. എൽദോ (രാജകുമാരി പഞ്ചായത്ത് മുൻ പ്രസിഡന്റ്)