ramakalmedufire

നെടുങ്കണ്ടം : തമിഴ്നാട് വനമേഖലയിലുണ്ടായ കാട്ടുതീ പടർന്ന് ജില്ലയിലെ ഏറെ പ്രശസ്തമായ വിനോദസഞ്ചാര മേഖലയായ രാമക്കൽമേട്ടിൽ കുറവൻ കുറത്തി ശിൽപത്തിന് സമീപം തീപിടിത്തമുണ്ടായി. തീപിടുത്തമുണ്ടായ സമയത്ത് രാമക്കൽമേടിൽ ഇരുന്നൂറിലധികം വിനോദ സഞ്ചാരികളുണ്ടായിരുന്നു. ഡിടിപിസിയും ഫയർഫോഴ്‌സും സഞ്ചാരികളെ നിയന്ത്രിച്ചതിനാൽ അപകടമൊഴിവായി.
ശിൽപത്തിന് 200 മീറ്റർ അടുത്തുവരെ എത്തിയ കാട്ടുതീ നാട്ടുകാരും നെടുങ്കണ്ടം ഫയർഫോഴ്‌സും ചേർന്ന് നിയന്ത്രണ വിധേയമാക്കി. ഇന്നലെ ഉച്ചയോടെ തമിഴ്‌നാട് വനമേഖലയിലുണ്ടായ കാട്ട് തീയാണ് രാമക്കൽമേട് മല നിരകളിലേക്ക് വ്യാപിച്ചത്. തമിഴ്‌നാടിനോട് ഏറ്റവും അടുത്ത് സ്ഥിതി ചെയ്യുന്ന വിനോദസഞ്ചാരമേഖല എന്ന് പ്രത്യേകതയും രാമക്കൽമേടിനുണ്ട്. ചെങ്കുത്തായ മലനിരകളും, കാറ്റും, ഈ സ്ഥലത്തിന്റെ പ്രത്യേകതയാണ്. മേഖലയൊന്നാകെ പുകപടലം വ്യാപിച്ചതോടെ കുട്ടികളടക്കമുള്ള വിനോദ സഞ്ചാരികൾക്ക് ഏറെ അസ്വസ്ഥതയുണ്ടാക്കി.വളരെ നേരത്തെ പ്രയത്‌നം കൊണ്ടാണ്
തീപിടുത്തം നിയന്ത്രണ വിധേയമാക്കിയത്. സിവിൽ ഡിഫൻസ് അംഗങ്ങളായ അനിൽകുമാർ, അനന്തു, അശ്വതി, ജീപ്പ് ഡ്രൈവർമാരായ യൂനസ്, നൗഷാദ്, സീനിയർ ഫയർ റസ്‌ക്യൂ ഓഫിസർ അജി ഖാൻ, ഉദ്യോഗസ്ഥരായ സണ്ണി വർഗീസ്, അതുൽ, പ്രശോഭ്, ജിബിൻ, മാത്തുക്കുട്ടി, രാഹുൽ രാജ്, റെജിമോൻ എന്നിവരടങ്ങിയ സംഘമാണ് തീപിടുത്തം നിയന്ത്രണ വിധേയമാക്കിയത്.