നെടുങ്കണ്ടം :ഭാര്യയും മക്കളും ഉപേക്ഷിച്ചതിനെ തുടർന്ന് തകര ഷെഡിനുള്ളിൽ ഒറ്റക്ക് താമസിച്ചിരുന്ന ഗൃഹനാഥന്റെ വീട് കത്തി നശിച്ചു. കുഴിപ്പെട്ടി കാഞ്ഞിരത്തിങ്കൽ ദിവാകരൻ (74) താമസിച്ചിരുന്ന ഷെഡാണ് ഇന്നലെ ഉച്ചയോടെ പൂർണമായി കത്തിയമർന്നത്. പുറംലോകവുമായി ബന്ധമില്ലാതെ കഴിഞ്ഞിരുന്നതിനാൽ സംഭവം ഇന്നലെ വൈകുന്നേരമാണ് നാട്ടുകാർ അറിഞ്ഞത്. തീപിടുത്തമുണ്ടായതിന്റെ കാരണം വ്യക്തമല്ല. പാറത്തോട് വില്ലേജ് ഓഫിസർ ടി.എ.പ്രദീപ്, വാർഡ് മെമ്പർമാരായ വിജിമോൾ വിജയൻ, പി.എസ്. രമ്യ മോൾ എന്നിവർ സ്ഥലത്തെത്തി പരിശോധിച്ചപ്പോഴാണ് ഗൃഹനാഥന്റെ ദുരിത ജീവിതം പുറം ലോകം അറിഞ്ഞത്. വൈദ്യുതി കണക്ഷനോ,ശുചിമുറിയോ പോലുമില്ലാതെയാണ് ദിവാകരൻ തകര ഷെഡുകൾ കമ്പികൾ കൊണ്ട് കൂട്ടിക്കെട്ടിയ ഷെഡിൽ കഴിഞ്ഞിരുന്നത്. പുറത്തേക്ക് ഇറങ്ങിയ സമയത്താണ് തീപിടുത്തമുണ്ടായത്. നെടുങ്കണ്ടം പൊലീസ് സംഭവത്തെക്കുറിച്ച് അന്വേഷണം തുടങ്ങി. ഒന്നര വർഷം മുൻപാണ് ഭാര്യയും വളർത്തുമകനും ദിവാകരനെ ഉപേക്ഷിച്ചത്. വീട്ടിലെ ജോലികൾ ചെയ്തിരുന്നത് ദിവാകരനായിരുന്നു. വിവിധ ഇടങ്ങളിലായി ഉണ്ടായിരുന്ന 60 സെന്റ് സ്ഥലവും വീടും ഭാര്യക്ക് ദിവാകരൻ എഴുതി നൽകിയിരുന്നു. ദിവാകരന് സ്വന്തമായി 30 സെന്റ് സ്ഥലമുണ്ട്. വഴി സൗകര്യം പോലുമില്ലാത്ത ഇവിടെയാണ് ദിവാകരൻ ഷെഡ് നിർമിച്ചത്. ദിവാകരന്റെ സഹോദരങ്ങളും നാട്ടുകാരും ചേർന്നാണ് അരിയും വസ്ത്രങ്ങളും മരുന്നും എത്തിച്ച് നൽകിയിരുന്നത്. കഴിഞ്ഞ ദിവസമാണ് ദിവാകരന്റെ 30 സെന്റ് സ്ഥലത്തിന്റെ പോക്കുവരവ് നടത്തി കരമടച്ച് രേഖകൾ ലഭിച്ചത്. ഈ രേഖകളും അധാർ കാർഡ്, തിരിച്ചറിയൽ കാർഡ് ചികിത്സ സംബന്ധമായ രേഖ എന്നിവ പൂർണമായി കത്തി നശിച്ചു. കുടുംബമായി താമസിച്ച സമയത്ത് ലഭിച്ച റേഷൻ കാർഡിലാണ് ദിവാകരന്റെ പേര് കിടക്കുന്നത്. ഇക്കാരണത്താൽ റേഷൻ പോലും ലഭിച്ചിരുന്നില്ല. ഉണ്ടായിരുന്ന വസ്ത്രങ്ങളടക്കം കത്തി നശിച്ചതോടെ ദിവാകരന് അയൽപക്കത്തുള്ളവരാണ് ഇന്നലെ ഉടുതുണി നൽകിയത്. കിടപ്പാടം കത്തിയമർന്നതോടെ സഹോദരി രാധാമണിയും ഭർത്താവ് കുഞ്ഞുമോനും കോമ്പ മുക്കിലെ വീട്ടിലേക്ക് ദിവാകരനെ കൊണ്ടുപോയി. ക്ഷീരകർഷകനായിരുന്ന ദിവാകരന് മിൽമയിൽ നിന്നും ലഭിക്കുന്ന 1000 രൂപ പെൻഷനും ക്ഷേമ പെൻഷനായി ലഭിക്കുന്ന 600 രൂപയുമാണ് ആകെയുള്ള വരുമാനം.