 
കാസർകോട്: ചുരുങ്ങിയ കാലം കൊണ്ട് വലിയ വിജയമാകാൻ കാരവാൻ ടൂറിസത്തിന് കഴിഞ്ഞെന്ന് ടൂറിസം പൊതുമരാമത്ത് വകുപ്പ് മന്ത്രി പി.എ മുഹമ്മദ് റിയാസ് പറഞ്ഞു. ബേക്കൽ റിസോർട്സ് ഡെവലപ്‌മെന്റ് കോർപറേഷൻ ലിമിറ്റഡിന്റെ ഒരു വർഷം നീളുന്ന നോർത്തേൺ ലൈറ്റ്സ് ബേക്കൽ ടൂറിസം മിഷൻ 2022 എന്ന കാമ്പയിൻ പടന്നക്കാട് ബേക്കൽ ക്ലബിൽ മന്ത്രി ഉദ്ഘാടനം ചെയ്തു. ഇതിന്റെ ഭാഗമായി മലബാറിലെ ആദ്യ ടൂറിസം കാരവാൻ വാഹനം മന്ത്രി ഫ്ളാഗ് ഓഫ് ചെയ്തു. മ
ലബാറിലെ ടൂറിസം സാധ്യതകൾ ലോക ടൂറിസം ഭൂപടത്തിൽ എത്തിക്കുക എന്നത് സംസ്ഥാന സർക്കാരിന്റെ പ്രഖ്യാപിത ലക്ഷ്യമാണ്. അതിന് കാരവാൻ ടൂറിസം പോലെയുള്ള സാധ്യതകൾ ഉപകരിക്കുമെന്നും മന്ത്രി പറഞ്ഞു. ടൂറിസം മാപ്പിൽ പ്രധാനപ്പെട്ട ജില്ലയാണ് കാസർകോട്. കാസർകോട് ടൂറിസത്തിന് ഉണർവിന്റെ നാളുകളായിരിക്കും അടുത്ത അഞ്ച് വർഷമെന്നും അദ്ദേഹം പറഞ്ഞു.
കൊവിഡ് വ്യാപനത്തെ തുടർന്ന് പ്രതിസന്ധിയിലായ ടൂറിസം വകുപ്പിനെ ഉത്തേജിപ്പിക്കുന്നതിന്റെ ഭാഗമായാണ് സംസ്ഥാനത്ത് കാരവാൻ ടൂറിസം പദ്ധതിക്ക് തുടക്കമിട്ടത്. സുരക്ഷിത യാത്ര, സുരക്ഷിതമായ താമസം കുടുംബവുമൊന്നിച്ചുള്ള താമസം എന്നിവയാണ് ലക്ഷ്യം. ഇ. ചന്ദ്രശേഖരൻ എം.എൽ.എ ചടങ്ങിൽ അധ്യക്ഷത വഹിച്ചു. ബി.ആർ.ഡി.സി മാനേജിംഗ് ഡയറക്ടർ പി. ഷിജിൻ സ്വാഗതവും മാനേജർ യു.എസ് പ്രസാദ് നന്ദിയും പറഞ്ഞു.
ബേക്കൽ റിസോർട്സ് ഡെവലപ്‌മെന്റ് കോർപറേഷൻ ലിമിറ്റഡിന്റെ ഒരു വർഷം നീളുന്ന നോർത്തേൺ ലൈറ്റ്സ് ബേക്കൽ ടൂറിസം മിഷൻ 2022 എന്ന ക്യാംപെയിന്റെ ഭാഗമായി മലബാറിലെ ആദ്യ ടൂറിസം കാരവാൻ വാഹനം മന്ത്രി മുഹമ്മദ് റിയാസ് ഫ്ളാഗ് ഓഫ് ചെയ്യുന്നു.