uruli

കണ്ണൂർ:മയക്കുമരുന്ന് കേസുകളും ഗുണ്ടാഅക്രമണവും കൊണ്ടു പൊറുതിമുട്ടിയ കണ്ണൂരിലെ പൊലീസിന് തലവേദനയായി തുടർച്ചയായ ഉരുളിമോഷണവും. ലാൽജോസിന്റെ മീശ മാധവനെന്ന സൂപ്പർഹിറ്റ് ചിത്രത്തെ അനുസ്മരിക്കുന്ന രംഗങ്ങളാണ് കണ്ണൂരിൽ ആവർത്തിക്കുന്നത്.
വാടക സാധനങ്ങൾ വിൽക്കുന്ന കടകളിൽ നിന്നാണ് ഉരുളികൾ പോകുന്നത്. ഒരാഴ്ചത്തേക്ക് ആവശ്യമുണ്ടെന്ന് പറഞ്ഞ് കൊണ്ടുപോകുന്ന ഉരുളികൾ തിരിച്ചെത്താത്തത് സംബന്ധിച്ച് നടത്തിയ അന്വേഷണത്തിലാണ് ആസൂത്രിത മോഷണം വ്യക്തമായത്.
പരിചയമില്ലാത്ത ആളുകൾക്ക് വാടകയ്ക്ക് സാധനം നൽകുമ്പോൾ പൊതുവേ കടമകൾ തിരിച്ചറിയൽ രേഖയും മൊബൈൽ നമ്പറും ചോദിച്ചു വാങ്ങാറുണ്ട്. എന്നാൽ കൊടുത്തുവിട്ട സാധനങ്ങൾ തിരിച്ചെത്താതത് സംബന്ധിച്ചുള്ള പരാതിയിൽ അന്വേഷണം തുടങ്ങിയതോടെയാണ് രേഖകളെല്ലാം വ്യാജമാണെന്ന് വ്യക്തമായത്. ഇവർ നൽകിയ മൊബൈൽ നമ്പറും സ്വിച്ച് ഓഫിലാണ്

കണ്ണൂരിലെ ഒരു കടയിൽ ഡിജിൽ സൂരജ് എന്ന ആളുടെ പേരിലുള്ള തിരിച്ചറിയൽ രേഖ പരിശോധിച്ചപ്പോൾ ഇങ്ങനെയൊരു ആൾ തന്നെ ഇല്ലെന്ന വിവരമാണ് ലഭിച്ചത്. ഇതോടെയാണ് വ്യാജ തിരിച്ചറിയൽ രേഖ ഉപയോഗിച്ചതാണെന്ന് സംശയിച്ചത്. പ്രസവം കഴിഞ്ഞ സ്ത്രീകൾക്ക് ജീവൻരക്ഷാമരുന്ന് ഉണ്ടാക്കുന്ന ആവശ്യംപറഞ്ഞാണ് ഇയാൾ കടയിൽനിന്ന് ഉരുളികൾ വാടകയ്ക്ക് എടുത്തത്. സാധനം തിരിച്ച് ഏൽപ്പിക്കുമ്പോഴാണ് പണം നൽകുന്നതെന്നതിനാൽ കടയുടമ മുൻകൂർ തുകയും വാങ്ങിയിരുന്നില്ല. ഇത്തരത്തിൽ നല്ല വിലവരുന്ന നാലു ഉരുളി കളാണ് ഡിജിൽസൂരജെന്ന തിരിച്ചറിയൽ രേഖയിൽ പറയുന്ന വ്യക്തി തളാപ്പിലെ ദിലീപ് ഹയർ ഗുഡ്സ് എന്ന കടയിൽ നിന്നാണ് ഇത്തരത്തിൽ ഉരുളി മോഷ്ടിക്കപ്പെട്ടിട്ടുള്ളത്. കെ ബിജുവിന്റെ ഉടമസ്ഥതയിലുള്ളതാണ് കട.

ഒരിടത്ത് ഒതുങ്ങുന്നതല്ല
ബിജു പൊലീസിൽ പരാതി നൽകിയതോടെയാണ് കൂടുതൽ പരാതികളുണ്ടെന്ന് പൊലീസിന് വ്യക്തമായത്. കണ്ണോത്തുംചാൽ ഉള്ള കെ പി വത്സൻ എന്ന വ്യക്തിയുടെ ഉടമസ്ഥതയിലുള്ള ബി ആർ എഫ് ഹയർ ഗുഡ്സിൽ നിന്നും താഴെചൊവ്വയിൽ എ.എം. സത്യപാലന്റെ ഉടമസ്ഥതയിലുള്ള ന്യൂ ഫ്രണ്ട്സ് ഹയർ ഗുഡ്സിൽ നിന്നും ഇതെ ആവശ്യം പറഞ്ഞ് സൂരജ് എന്ന പേരിൽ തിരച്ചറിയൽ രേഖ നൽകിയ ആൾ ഉരുളികൾ കൊണ്ടുപോയതായി വ്യക്തമായി.കടയുടമകൾ തന്നെ കണ്ണൂർ ടൗൺ പൊലീസ് സ്റ്റേഷനിലും സിറ്റി പൊലീസ് സ്റ്റേഷനിലും കൊടുത്തെങ്കിലും ഉരുളിയും കിട്ടിയില്ല പ്രതിയേയും കിട്ടിയില്ല. ഉരുളികൾ സഹിതം കള്ളനെ പൊാക്കാൻ കഴിയുമെന്ന ആത്മവിശ്വാസത്തിലാണ് പൊലീസ്.

പിടികൂടണം
കുറ്റക്കാരെ എത്രയും പെട്ടെന്ന് നിയമത്തിന്റെ മുൻപിൽ കൊണ്ടുവരണമെന്നും ഉരുളി ഉടമസ്ഥർക്ക് തിരിച്ച് ലഭിക്കണമെന്നും കേരള സ്റ്റേറ്റ് ഹയർ ഗുഡ്സ് ഓണേഴ്സ് അസോസിയേഷൻ കണ്ണൂർ മേഖലാ യോഗം ആവശ്യപ്പെട്ടു. യോഗത്തിൽ ജില്ലാ പ്രസിഡന്റ് എൻ കെ അജയകുമാർ അദ്ധ്യക്ഷനായി.സംസ്ഥാന സെക്രട്ടറി പി കെ സന്തോഷ് കുമാറും ജില്ലാ വൈസ് പ്രസിഡന്റ് പി സോമസുന്ദരം , പി രാമചന്ദ്രൻ , എം കെ ദിലീപ് കുമാർ മേഖലാ സെക്രട്ടറി , കെ പ്രേമരാജൻ ,കെ മോഹനൻ, പി ജേക്കപ്പ് മനോജ് എന്നിവർ പ്രസംഗിച്ചു.