കണ്ണൂർ: നിരക്ക് വർദ്ധന ആവശ്യപ്പെട്ട് സ്വകാര്യ ബസ് ഉടമകൾ പ്രഖ്യാപിച്ച അനിശ്ചിതകാല പണിമുടക്ക് ജില്ലയിൽ പൂർണം. കെ.എസ്.ആർ.ടി.സി കൂടുതൽ സർവീസുകൾ നടത്തിയെങ്കിലും മിക്ക റൂട്ടുകളിലും ജനം വലഞ്ഞു. മലയോര മേഖലയിലെയും മ​റ്റും യാത്രക്കാരാണ് ഏറേ പ്രതിസന്ധിയിലായത്. നിലവിൽ ജില്ലയിൽ സർവീസ് നടത്തുന്ന 700 ഓളം ബസുകളാണ് പണിമുടക്കിയത്. ഒന്നുമുതൽ ഒൻപത് വരെ ക്ലാസുകളിലെ വാർഷിക പരീക്ഷ തുടങ്ങിയതിനാൽ വിദ്യാർത്ഥികളെയും സമരം ബാധിച്ചു.

മിനിമം ചാർജ്ജ് 12 രൂപയാക്കുക, കിലോമീ​റ്റർ നിരക്ക് ഒരുരൂപ പത്ത് പൈസ ഉയർത്തണം, വിദ്യാർത്ഥികളുടെ നിരക്ക് ആറ് രൂപയാക്കണം തുടങ്ങിയ ആവശ്യങ്ങളാണ് ബസുടമകൾ ഇന്നയിക്കുന്നത്. കെ.എസ്.ആർ.ടി.സി പല ഭാഗങ്ങളിലേക്കും സർവീസ് നടത്തിയില്ലെന്ന ആക്ഷേപവുമുയർന്നു. നിലവിൽ കെ.എസ്.ആർ.ടി.സി സർവീസ് നടത്തുന്ന സ്ഥലങ്ങളിലേക്ക് അധിക ട്രിപ്പുകൾ മാത്രമാണ് നടത്തിയത്. കണ്ണൂർ -കോഴിക്കോട്, കണ്ണൂർ- ഇരിട്ടി, കണ്ണൂർ- കാസർകോട്, കണ്ണൂർ -കൂത്തുപറമ്പ് തുടങ്ങിയ സ്ഥലങ്ങളിലേക്ക് കെ.എസ്.ആർ.ടി.സി ബസുകളുണ്ടായിരുന്നുവെങ്കിലും വലിയ തിരക്കായിരുന്നു.