കൽപറ്റ: എസ്.കെ.എം.ജെ സ്‌കൂളിൽ നടന്ന റവന്യൂ റിക്കവറി കുടിശ്ശിക നിവാരണ അദാലത്തിൽ 171 വായ്പാ കുടിശ്ശിക കേസുകൾ തീർപ്പാക്കി. വിവിധ ബാങ്കുകളിൽ വായ്പ കുടിശ്ശികയായി ഉണ്ടായിരുന്ന 7.93 കോടി രൂപയിൽ 3.70 കോടിയോളം രൂപയുടെ ആശ്വാസം വായ്പക്കാർക്ക് ലഭിച്ചു. മൂന്ന് മാസത്തിനകം 4.21 കോടി രൂപയുടെ തിരിച്ചടവ് വ്യവസ്ഥ ഉറപ്പാക്കിയാണ് ബാങ്കുകൾ കുടിശ്ശിക നിവാരണം നടത്തിയത്.

വൈത്തിരി താലൂക്കിലെ 18 വില്ലേജുകളുടെ റവന്യൂ റിക്കവറി കുടിശ്ശിക നിവാരണത്തിനായി രണ്ട് ദിവസങ്ങളിലായി നടന്ന അദാലത്തിൽ ആകെ 288 പേർ പങ്കെടുത്തു.

ജില്ലയിലെ വിവിധ ബാങ്കുകളിലെ കുടിശ്ശിക നിവാരണത്തിനായി ബാങ്കുകളും റവന്യുവകുപ്പും സംയുക്തമായി താലൂക്ക്തലങ്ങളിലാണ് അദാലത്ത് സംഘടിപ്പിക്കുന്നത്. ലീഡ് ബാങ്ക് മാനേജർ പി.എൽ.സുനിൽ അദാലത്തിന് നേതൃത്വം നൽകി.

ബത്തേരി താലൂക്കിലെ 15 വില്ലേജുകളുടെ അദാലത്ത് 7, 8 തീയ്യതികളിൽ പുൽപ്പള്ളി പഞ്ചായത്ത് ഹാളിലും 10, 11 തീയ്യതികളിൽ ബത്തേരി മുനിസിപ്പൽ ടൗൺ ഹാളിലും നടക്കും. മാനന്തവാടി താലൂക്കിലെ 16 വില്ലേജുകളുടെ അദാലത്ത് 10 ന് മാനന്തവാടി സെന്റ് ജോർജ്ജ് സൺഡേ സ്‌കൂൾ ഹാളിൽ നടക്കും.