കൊയിലാണ്ടി: താലൂക്ക് ആശുപത്രിയുടെ പഴയ കെട്ടിടം പൊളിച്ച അവശിഷ്ടങ്ങൾ നീക്കുന്നതിന്റെ മറവിൽ മണൽ കടത്തിയത് നാട്ടുകാർ തടഞ്ഞു. വെള്ളിയാഴ്ച വൈകീട്ടാണ് സംഭവം. പഴയ കെട്ടിടം പൊളിച്ച അവശിഷ്ടങ്ങൾ അവിടെ തന്നെയുള്ള വലിയ കുഴിയിൽ നിക്ഷേപിച്ച ശേഷം മണൽ കയറ്റി കൊണ്ടുപോയി അമിത വിലയ്ക്ക് കരാറുകാരൻ വിൽക്കുകയാണെന്നാണ് നാട്ടുകാർ പറയുന്നത്. കഴിഞ്ഞ ദിവസങ്ങളിൽ നിരവധി ടിപ്പറുകൾ മണൽ കയറ്റി പോകുന്നത് ലോറി സ്റ്റാൻഡിലെ ഡ്രൈവർമാരുടെ ശ്രദ്ധയിൽപ്പെടുകയായിരുന്നു. നാട്ടുകാർ ചേർന്ന് തടയുകയായിരുന്നു. അവശിഷ്ടങ്ങൾ നീക്കുകയല്ലാതെ മണൽ എടുക്കാൻ അനുമതിയില്ലെന്ന് ആശുപത്രി അധികതരും വ്യക്തമാക്കി. തുടർന്ന്റവന്യൂ അധികൃതരുടെയും, പൊലീസിന്റേയും ശ്രദ്ധയിൽപ്പെടുത്തുകയായിരുന്നു. വില്ലേജ് ഓഫീസർ ജയൻ വാരിക്കോളി, സ്പെഷൽ വില്ലേജ് ഓഫീസർ രാജനും , കൊയിലാണ്ടി 'എസ്.ഐ. ടി.കെ.ഷീജുവിന്റെ നേതൃത്വത്തിൽ പൊലീസും സ്ഥലത്തെത്തി കരാറുകാരനൊട് മണൽ എടുക്കുന്നത് നിറുത്തിവെക്കാൻ ആവശ്യപ്പെട്ടു. പകരം കെട്ടിട അവശിഷ്ടങ്ങൾ മാത്രമെ എടുക്കാൻ പാടുള്ളൂ എന്ന് കരാറുകാരനെ താക്കീത് ചെയ്തു.