കോഴിക്കോട്: പരിമിതികൾക്കിടയിലും സമസ്ത മേഖലകളിലും അടിസ്ഥാനപരവും സമഗ്രവുമായ മാറ്റങ്ങൾക്ക് വഴി തുറക്കുന്ന ബഡ്ജറ്റാണ് ധനമന്ത്രി കെ.എൻ.ബാലഗോപാൽ നിയമസഭയിൽ അവതരിപ്പിച്ചതെന്ന് പൊതുമരാമത്ത് ടൂറിസം മന്ത്രി പി.എ.മുഹമ്മദ് റിയാസ് പറഞ്ഞു. കൃഷി, വ്യവസായം, അടിസ്ഥാന സൗകര്യ വികസനം, ഗതാഗതം, വിനോദ സഞ്ചാരം, ഐ.ടി, ശാസ്ത്ര സാങ്കേതികം തുടങ്ങി ഓരോ മേഖലയിലും കാലത്തിനനുസരിച്ചുള്ള മാറ്റങ്ങൾ മുൻകൂട്ടിക്കണ്ടുള്ള നിർദേശങ്ങളാണ് ബഡ്ജറ്റ് മുന്നോട്ടുവയ്ക്കുന്നത്.
കോഴിക്കോടിനെ ബഡ്ജറ്റിൽ ഗൗരവമായി പരിഗണിച്ചിട്ടുണ്ട്. കോഴിക്കോട്ട് വിവിധ റോഡുകളുടെ വികസനത്തിനായി വിശദ പദ്ധതിരേഖ തയ്യറാക്കാൻ തുക വകയിരുത്തിയത് റോഡ് വികസനത്തിന്റെ വേഗം വർദ്ധിപ്പിക്കും. കോഴിക്കോട് - കണ്ണൂർ ഐടി ഇടനാഴിയുടെ ഭാഗമായുള്ള ഗതാഗതസൗകര്യ വികസനവും ഇവിടെ വലിയ മാറ്റത്തിന് വഴി തുറക്കും.
സ്റ്റാർട്ട് അപ്പ്, ഇൻകുബേഷൻ സെന്റർ എന്നിവ ആരംഭിക്കുന്നതിനു സർവകലാശാലകൾക്ക് തുക അനുവദിച്ചതിന്റെ ഭാഗമായി കാലിക്കറ്റ് സർവകാലശാലയ്ക്ക് 20 കോടി രൂപ വകയിരുത്തിയിട്ടുണ്ട്. ഉന്നതവിദ്യാഭ്യാസ മേഖലയിൽ തൊഴിലധിഷ്ഠിത സമീപനത്തിന് ഇത് ആക്കം കൂട്ടും.
സൈബർ പാർക്കിന്റെ വിവിധ പ്രവർത്തനങ്ങൾക്കായി 12.83 കോടി രൂപയാണ് വകയിരുത്തിയത്. കോഴിക്കോടിന്റെ ഐ.ടി മേഖലയിൽ ഇത് വലിയ മുതൽക്കൂട്ടാകും.
കോഴിക്കോട് ജില്ലാ വ്യവസായ കേന്ദ്രത്തിനു സമീപം വ്യവസായ യൂണിറ്റുകൾക്കും സ്റ്റാർട്ട് അപ്പുകൾക്കും ഇങ്കുബേറ്ററുകൾക്കുമായി രണ്ടര കോടി രൂപ അനുവദിച്ചിട്ടുണ്ട്. ജില്ലയിലെ അഭ്യസ്തവിദ്യരായ, പുതിയ ആശയങ്ങളുള്ള ചെറുപ്പക്കാർക്ക് ഇത് സഹായകമാവും. ബേപ്പൂർ തുറമുഖം ഉൾപ്പെടെ ചരക്കുനീക്കത്തിനും യാത്രാസൗകര്യം വർദ്ധിപ്പിക്കുന്നതിനും 41.51 കോടിയാണ് ബഡ്ജറ്റിൽ മാറ്റിവച്ചത്. ബേപ്പൂർ തുറമുഖ വികസനത്തിനു 15 കോടി നീക്കിവച്ചതിലൂടെ മലബാറിന്റെ തന്നെ വികസനത്തിന് കളമൊരുങ്ങും.
കോഴിക്കോട് ഗോത്രവർഗ മ്യൂസിയത്തിന്റെ പുനർനിമ്മാണത്തിനും നവീകരണത്തിനും ആദിവാസി കലാകേന്ദ്രത്തിന്റെ ആധുനികവത്കരണത്തിനും ആദിവാസി സ്വാതന്ത്ര്യസമര സേനാനികളെ സംബന്ധിച്ച മ്യൂസിയം നിർമാണത്തിനുമായി കിർത്താഡ്സ് വഴി നടപ്പാക്കുന്ന പദ്ധതിയ്ക്ക് 53.33 ലക്ഷം രൂപ നീക്കിവച്ചിട്ടുമുണ്ട്.