കൽപ്പറ്റ: തുടർന്ന് പഠിക്കണം. സ്വന്തമായ് വീട്, ഒരു ലാപ്‌ടോപ്പ് ഇതായിരുന്നു കലക്ടേറ്റ് കോൺഫറൻസ് ഹാളിൽ മനുഷ്യാവകാശ കമ്മീഷൻ അദാലത്തിൽ എത്തിയ ബിബിൻ ബാബുവിന്റെ ആവശ്യങ്ങൾ. കഴിഞ്ഞ 6 വർഷമായി കാലിന്റെ ചലനശേഷി നഷ്ടപ്പെട്ട 24 കാരന് പരസഹായമില്ലാതെ ഹാളിലേക്കെത്താനാവുമായിരുന്നില്ല. ബുദ്ധിമുട്ട് മനസിലാക്കിയ മനുഷ്യാവകാശ കമ്മീഷൻ അംഗം കെ.ബൈജുനാഥ് ഹാളിനു പുറത്തു നിർത്തിയ ഓട്ടോയ്ക്കരികിലെത്തി പരാതി കേട്ടു. ട്രൈബൽ ഡവലപ്പ്‌മെന്റ് ഓഫീസിൽ റിപ്പോർട്ട് തേടി വേണ്ട നടപടികൾ സ്വീകരിക്കുമെന്ന് അദ്ദേഹം ഉറപ്പുനൽകി.
2016 ഫെബ്രുവരിയാലാണ് അമ്പലവയൽ കുമ്പാരക്കൊല്ലിയിലെ ബിബിൻ ബാബു വീണ് നട്ടെല്ലിന് പരിക്കേറ്റത്. നടക്കാനാവാതായതോടെ പ്ലസ് വൺ പഠനം പാതിവഴിയിൽ നിർത്തേണ്ടി വന്നു. തുടർ ചികിത്സയ്ക്കായി മേപ്പാടി താഴെ അരപ്പറ്റയിൽ വാടക വീട്ടിലേക്ക് താമസം മാറി. 2010 ലെ സംസ്ഥാനതല സ്‌കൂൾ കബഡി മത്സരത്തിൽ വയനാടിനെ പ്രതിനിധീകരിച്ച് ബിബിൻ പങ്കെടുത്തിരുന്നു.
ലൈഫ് മിഷൻ പദ്ധതിയിലെ ലിസ്റ്റിൽ വന്നെങ്കിലും സ്വന്തമായി ഭൂമി ഇല്ലാത്തതിനാൽ വീട് ലഭിച്ചില്ല. ബാബു-ബിന്ദു ദമ്പതികളുടെ ഏക മകനാണ് ബിബിൻ.
മനുഷ്യാവകാശ കമ്മീഷൻ സിറ്റിംഗിൽ 42 കേസുകൾ പരിഗണിച്ചു. 14 കേസുകൾ പരിഹരിച്ചു. പരാതിക്കാർ ഹാജരാവാത്ത 11 കേസുകൾ അടുത്ത അദാലത്തിലേക്ക് മാറ്റി.