പാലാ: കൊണ്ടാട് ശ്രീസുബ്രഹ്മണ്യ ഗുരുദേവ ക്ഷേത്രത്തിലെ കുംഭപൂയ മഹോത്സവത്തിന് നാളെ കൊടിയേറും. ക്ഷേത്രത്തിൽ പുതുതായി പണിത ആനപ്പന്തലിന്റെ സമർപ്പണവും ഇതോടൊപ്പം നടക്കും. പെരുമ്പ്രായിൽ പി.ആർ. നാരായണൻ, കെ.എൻ. രത്‌നമ്മ എന്നിവർ ചേർന്ന് നിർമ്മിച്ച് സമർപ്പിക്കുന്നതാണ് ആനപ്പന്തൽ.

നാളെ വൈകിട്ട് 7 ന് പി.ആർ. നാരായണനും ഭാര്യ കെ.എൻ. രത്‌നമ്മയും ചേർന്ന് ആനപ്പന്തൽ സമർപ്പിക്കും. ഇരുവരെയും രാമപുരം എസ്.എൻ.ഡി.പി ശാഖ അനുമോദിക്കും.

രാത്രി 8 നും 8.45 നും മധ്യേ തന്ത്രി സനത്ത്, മേൽശാന്തി സന്ദീപ്, ജിഷ്ണു ശാന്തി, അച്ചു ശാന്തി എന്നിവരുടെ കാർമ്മികത്വത്തിൽ കൊടിയേറ്റ് നടക്കും, തുടർന്ന് കൊടിയേറ്റ് സദ്യ. 8.45ന് മീനച്ചിൽ യൂണിയൻ ചെയർമാൻ എം.ബി. ശ്രീകുമാർ ഉത്സവ സന്ദേശം നൽകും. യൂണിയൻ കൺവീനർ എം.പി. സെൻ ആശംസകൾ നേരും. തുടർന്ന് ആനക്കൊട്ടിലിൽ ആദ്യപരിപാടിയായി കൊണ്ടാട് ശ്രീ സുബ്രഹ്മണ്യ ഗുരദേവ തിരുവാതിരകളി സംഘം തിരുവാതിരകളി അവതരിപ്പിക്കും.

മാർച്ച് 10 ന് രാവിലെ 5.30ന് ഗണപതിഹോമം, വിശേഷാൽ പൂജകൾ, 9 ന് കലശപൂജ, കലശാഭിഷേകം, ഉച്ചപൂജ തുടർന്ന് ശ്രീഭൂതബലി എഴുന്നള്ളത്ത്. വൈകിട്ട് 6.30 ന ദീപാരാധന, ഭഗവത്സേവ, ലളിതാസഹ്രസനാമ അർച്ചന, ദൈവദശകാലാപനം 7.30ന് പ്രസാദമൂട്ട്, 8 ന് ഗുരദേവ കൃതികൾ ആലാപനം, 8.30 ന് കൊടിക്കീഴിൽ വിളക്ക്. മാർച്ച് 11, 12 ദിവസങ്ങളിൽ ഇതേ പരിപാടികൾ തുടരും.

13 ന് വൈകിട്ട് 5.30 കാഴ്ചശ്രീബലി, 7.45 ന് ഹിഡുംബൻ പൂജ, പ്രസാദമൂട്ട്, തുടർന്ന് ഭജനാമൃതം, 12 ന് പള്ളിവേട്ട പുറപ്പാട്, തുടർന്ന് പള്ളിവേട്ട, പള്ളിവേട്ട വിളക്ക്, പള്ളിനിദ്ര.

14 ന് തിങ്കളാഴ്ചയാണ് ആറാട്ടുത്സവം. രാവിലെ 8ന് കാവടി പൂജ, തുടർന്ന് ക്ഷേത്രത്തിനു ചുറ്റും കാവടി ഘോഷയാത്ര, കാവടി അഭിഷേകം. വൈകിട്ട് 4.30ന് ആറാട്ട് പുറപ്പാട്, 5 നും 5.20 നും മധ്യേ ആറാട്ട്, തുടർന്ന് കൊണ്ടാട് ജംഗ്ഷനിൽ നിന്ന് ആറാട്ട് എതിരേൽപ്പ്, പറയെടുപ്പ്, വലിയ കാണിക്ക, കൊടിയിറക്ക്, 25 കലശാഭിഷേകം, മംഗളപൂജ എന്നിവയും ആറാട്ടുസദ്യയും നടക്കും.