കോട്ടയം: റെയിൽവേ സ്റ്റേഷന്റെ നവീകരണ പ്രവർത്തനങ്ങളും പാതയിരട്ടിപ്പിക്കൽ ജോലികളും മേയിൽ പൂർത്തിയാകുമെന്ന് തോമസ് ചാഴികാടൻ എം.പി വിളിച്ചു ചേർത്ത റെയിൽവേ ഉദ്യോഗസ്ഥരുടെ അവലോകനയോഗത്തിൽ അറിയിച്ചു. റെയിൽവേ സുരക്ഷ കമ്മീഷണറുടെ അനുമതി അടക്കമുള്ള സാങ്കേതിക പ്രശ്‌നങ്ങൾ ഉള്ളതിനാലാണ് പൂർത്തീകരണം മുൻപ് നിശ്ചയിച്ചതിൽ നിന്ന് വൈകുന്നത്.
താത്ക്കാലിക സംവിധാനം എന്ന നിലയിൽ രണ്ടാം കവാടത്തിലെ യാത്രക്കാരുടെ സൗകര്യത്തിനായി ഫുട് ഓവർ ബ്രിഡ്ജിന്റെ സമീപം ഓട്ടോമാറ്റിക് ടിക്കറ്റ് വെൻഡിംഗ് മിഷൻ സ്ഥാപിക്കും. ഇതിനായി എം.പി ഫണ്ടിൽ നിന്നും പത്തുലക്ഷം രൂപ അനുവദിക്കും. രണ്ടാം കവാടത്തിലെ കെട്ടിട നിർമാണം ഡിസംബറിൽ പൂർത്തിയാക്കും. നാല് ടിക്കറ്റ് കൗണ്ടർ, വെയിറ്റിംഗ് ഹാൾ, രണ്ട് എസ്‌കലേറ്റർ, ഒരു ലിഫ്റ്റ് എന്നിവയുണ്ടാവും. എസ്‌കലേറ്റർ ജോലികൾ 10 ദിവസത്തിനകം പൂർത്തീകരിക്കും.ലിഫ്റ്റിന്റെ ജോലികൾ മെയ് 31നകം പൂർത്തിയാകും.നിലവിലുള്ള 1, 2 പ്ലാറ്റ്‌ഫോമുകളിലേക്കുള്ള ഫുട് ഓവർ ബ്രിഡ്ജ് നിലനിർത്തിക്കൊണ്ട് രണ്ടാമതൊരു ഫുട് ഓവർ ബ്രിഡ്ജ് കൂടി പുതിയ 5 പ്ലാറ്റുഫോമുകളെയും കൂടി ബന്ധിപ്പിച്ചുകൊണ്ട് നിർമ്മിക്കും.
തേക്കടി, മൂന്നാർ, കുമരകം തുടങ്ങിയ സ്ഥലങ്ങളിലേക്ക് യാത്രചെയ്യുന്ന ടൂറിസ്റ്റുകൾക്ക് വേണ്ടി ടൂറിസം വകുപ്പിന്റെ കൗണ്ടർ അനുവദിക്കും. ഒന്നാം നമ്പർ പ്ലാറ്റുഫോമിലെ നോൺ എ സി വെയിറ്റിംഗ് ഹാൾ, എ.സി വെയ്റ്റിംഗ്ഹാൾ മെയ് 31 ന് പൂർത്തിയാക്കും. ശബരിമല തീർത്ഥാടകർക്കുവേണ്ടിയുള്ള 3 നിലയിലുള്ള പിൽഗ്രിം സെന്ററിന്റെ ജോലികൾ അന്തിമഘട്ടത്തിലാണ്. ഏപ്രിൽ 15 ന് പിൽഗ്രിം സെന്റർ തുറന്നു കൊടുക്കും.