പാലാ : ചൊവ്വാഴ്ച അർദ്ധരാത്രിയോടെ പാലാ നഗരഹൃദയത്തിലുള്ള ആൽത്തറ ശ്രീരാജ രാജ ഗണപതിക്ഷേത്രത്തിൽ കാണിക്കവഞ്ചി തകർത്ത് മോഷണം നടത്താനുള്ള ശ്രമം വിഫലമായത് മിൽക്ക് ബാർ ഗോപിയുടെ അവസോരിചത ഇടപെടലിനെ തുടർന്ന്. ക്ഷേത്രത്തിലെ നിത്യഭക്തനായ ഗോപി എന്നും പുലർച്ചെ അടിച്ചുതളിയും വിളക്കുവയ്പ്പും മാലചാർത്തലും എല്ലാം നടത്തിവരികയാണ്. ശബ്ദം കേട്ടാണ് സമീപത്തെ മിൽക്ക് ബാർ റസ്റ്റോറന്റിൽ കിടക്കുകയായിരുന്ന കതക് തുറന്നത്. ഇതോടെ കള്ളൻ ഓടി രക്ഷപ്പെട്ടു. കരിങ്കല്ലിന് കാണിക്കവഞ്ചി ഇടിച്ചു തകർത്തെങ്കിലും പണം എടുക്കാനായില്ല. ഇതെല്ലാം ഒരു നിമിത്തമാണെന്നാണ് 60കാരനായ ഗോപിയുടെ വിശ്വാസം. കഴിഞ്ഞ ദിവസം ഇദ്ദേഹവും സുഹൃത്തുക്കളും പളനിമലയ്ക്ക് യാത്ര പോകാൻ തീരുമാനിച്ചു. അന്ന് രാവിലെ നോക്കുമ്പോൾ ഗണപതി ഭഗവാന്റെ പുടവ കത്തുന്നതാണ് കണ്ടത്. ഗോപി ഇത് പെട്ടെന്ന് കെടുത്തി. തുടർന്ന് യാത്ര പോകുന്നതിന് എന്തെങ്കിലും തടസ്സം ഉണ്ടോയെന്ന്‌ മേൽശാന്തിയോട് തിരക്കി. ഒരു ഗണപതിഹോമം വഴിപാട് നടത്തിയശേഷം പൊയ്‌ക്കോള്ളാനായിരുന്നു മറുപടി. പളനിയ്ക്ക്‌ പോയി ചൊവ്വാഴ് വൈകിട്ട് മടങ്ങിവന്ന ഗോപി മുത്തോലിയിലെ വീട്ടിലേക്ക്‌ പോയില്ല. പകരം മിൽക്കുബാർ റസ്റ്റോറന്റിൽ തന്നെ കിടന്നു. രാത്രി പന്ത്രണ്ടോടെ കല്ലെടുത്തിടിച്ച് ഗ്രില്ല് ആരോ തകർക്കുന്ന ശബ്ദംകേട്ട് ഞെട്ടിയുണർന്ന ഗോപി പെട്ടെന്ന് കതകു തുറന്നു. ഈ സമയമാണ് അഞ്ചരയടിയോളം ഉയരമുള്ള കൂർത്ത കമ്പികൾ നാട്ടിയ മതിൽ ചാടികടന്ന് ഒരാൾ ഓടുന്നത് കണ്ടത്. അപ്പോൾതന്നെ ഗോപി ദേവസ്വം ജീവനക്കാരെയും പാലാ പൊലീസിനെയും വിവരം അറിയിച്ചു. പക്ഷെ മോഷ്ടാവിനെ കണ്ടെത്താനായില്ല. നേരത്തെ ഒരുകോടി രൂപയുടെ ലോട്ടറിയും ഗോപിയ്ക്ക് അടിച്ചിരുന്നു. ഇതെല്ലാം ഗണപതിയുടെ കൃപാകടാക്ഷമാണെന്നാണ് ഇദ്ദേഹം വിശ്വസിക്കുന്നത്.