കോട്ടയം : സാമൂഹിക ജീവിതനിലവാരം, ആരോഗ്യം, പ്രകൃതി സമ്പത്തിന്റെ നിലനിൽപ്പ്, ഭൂമിയുടെ ഉത്പാദനക്ഷമത എന്നിവ ഉറപ്പു വരുത്തിയുള്ള സമഗ്ര നഗരവികസന പദ്ധതികൾ ആസൂത്രണം ചെയ്യേണ്ടത് അനിവാര്യമാണെന്ന് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ പറഞ്ഞു. ചങ്ങനാശേരി നഗരസഭയുടെ ശതാബ്ദി ആഘോഷം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. നഗരവത്ക്കരണത്തിന്റെ പ്രത്യേകത, ഭൂമിശാസ്ത്രപരമായ സവിശേഷതകൾ എന്നിവയ്ക്ക് പ്രത്യേകം ഊന്നൽ നൽകുകയും പട്ടണങ്ങളിലെ ഭൂമി കാര്യക്ഷമമായി ഉപയോഗപ്പെടുത്തുകയും വേണം. നഗരശുചീകരണം, മാലിന്യ സംസ്‌ക്കരണം എന്നിവയിലൂടെ നഗരങ്ങളുടെ മനോഹാരിത വർദ്ധിപ്പിക്കുകയും ഹരിത നഗരം സൃഷ്ടിക്കുകയും ചെയ്യുന്ന പദ്ധതികൾ ആസാദി കാ അമൃത് മഹോത്സവത്തിന്റെ ഭാഗമായി പ്രധാന്യത്തോടെ നടപ്പാക്കണം. ഇതിനായി ജനങ്ങളും ജനപ്രതിനിധികളും ഒരേ മനസോടെ ഒത്തൊരുമിക്കണം. ചങ്ങനാശേരിയുടെ കലാസാഹിത്യസാംസ്‌കാരിക പൈതൃക സമ്പത്ത് കേരളത്തിനാകെ അഭിമാനം പകരുന്നതാണെന്നും ഗവർണർ പറഞ്ഞു. നഗരസഭാ ചെയർപേഴ്‌സൺ സന്ധ്യാ മനോജ് അദ്ധ്യക്ഷത വഹിച്ചു. എംഎൽ.എമാരായ
ഉമ്മൻചാണ്ടി, അഡ്വ. ജോബ് മൈക്കിൾ, നഗരസഭാ പ്രതിപക്ഷ നേതാവ് കൃഷ്ണകുമാരി രാജശേഖരൻ, നഗരസഭാംഗം അഡ്വ. മധുരാജ് എന്നിവർ പ്രസംഗിച്ചു. വൈസ് ചെയമാൻ ബെന്നി ജോസഫ്, മുൻ വൈസ് ചെയമാൻ മാത്യൂസ് ജോർജ് എന്നിവർ സന്നിഹിതരായി. നൂറുദിവസം നീണ്ടു നിൽക്കുന്ന വിപുലമായ ആഘോഷപരിപാടികളാണ് ശതാബ്ദിയോടനുബന്ധിച്ച് സംഘടിപ്പിക്കുക.