
കോട്ടയം. പ്രളയത്തെത്തുടർന്ന് പരിസ്ഥിതി നാശം സംഭവിച്ച മൂവാറ്റുപുഴയാറിന്റെ സംരക്ഷണത്തിനായി സമഗ്രപഠനം നടത്തി ശാശ്വത നടപടികൾക്ക് നിർദ്ദേശങ്ങൾ വയ്ക്കുമെന്ന് നിയമസഭാ പരിസ്ഥിതി സമിതി അറിയിച്ചു. മൂവാറ്റുപുഴയാറിന്റെ വൈക്കം നിയോജകമണ്ഡലത്തിലെ തീരപ്രദേശങ്ങളുടെ സംരക്ഷണവുമായി ബന്ധപ്പെട്ട് സമിതി ചെയർമാൻ ഇ.കെ. വിജയന്റെ അദ്ധ്യക്ഷതയിൽ കളക്‌ടറേറ്റിൽ നടന്ന തെളിവെടുപ്പ് യോഗത്തിലാണ് ഇക്കാര്യം വ്യക്തമാക്കിയത്.
.നദിയുടെ അതിർത്തി നിർണയമടക്കമുള്ള നടപടികൾക്കാണ് ശ്രമമെന്ന് സമിതിയംഗമായ അഡ്വ. ജോബ് മൈക്കിൾ എം.എൽ.എ. വ്യക്തമാക്കി. 2018 ലെ പ്രളയത്തെത്തുടർന്ന് നിയമസഭാ പരിസ്ഥിതി കമ്മിറ്റിക്കുമുമ്പാകെ സി.കെ.ആശ എം.എൽ.എ. നൽകിയ നിവേദനത്തിന്റെ അടിസ്ഥാനത്തിലാണ് സമിതിയുടെ ഇടപെടൽ.
പ്രളയാനന്തരം മണൽതിട്ടകൾ രൂപപ്പെടൽ, പുഴ ഗതിമാറി ഒഴുകൽ, നദീതീരങ്ങളുടെ തിട്ട ഇടിയൽ, തുരുത്തുകൾ അപ്രത്യക്ഷമാകൽ എന്നീ വിഷയങ്ങൾ ചർച്ച ചെയ്തു. വിവിധ വകുപ്പുകൾ മൂവാറ്റുപുഴയാറിന്റെ സംരക്ഷണത്തിനായി നടത്തുന്ന പദ്ധതികൾ ഉദ്യോഗസ്ഥർ വിവരിച്ചു.
മൂവാറ്റുപുഴയാറിന്റെ പുനരുജ്ജീവനത്തിന് എക്കലും ചെളിയും മറ്റ് അവശിഷ്ടങ്ങളും നീക്കി നീരൊഴുക്ക് സുഗമമാക്കുന്നതിന് 71.38 ലക്ഷത്തിന്റെ 11 പദ്ധതികൾ സമർപ്പിച്ചതായി ജില്ലാ കളക്ടർ ഡോ.പി.കെ.ജയശ്രീ സമിതിയെ അറിയിച്ചു. തലയോലപ്പറമ്പ്, മറവൻതുരുത്ത്, ഉദയനാപുരം, ടി.വി.പുരം, തലയാഴം പഞ്ചായത്തുകളും വൈക്കം നഗരസഭയും ഇതിൽ ഉൾപ്പെടും. മൂവാറ്റുപുഴയുമായി ബന്ധപ്പെട്ട് മേജർ, മൈനർ ഇറിഗേഷൻ വകുപ്പ് 9.74 കോടിയുടെ 28 പദ്ധതികളുടെ വിശദമായ പദ്ധതി റിപ്പോർട്ടുകൾ സമർപ്പിച്ചതായും കളക്ടർ പറഞ്ഞു.
സി.കെ. ആശ എം.എൽ.എ., ജില്ലാ കളക്ടർ ഡോ.പി.കെ.ജയശ്രീ, ജില്ലാ പൊലീസ് മേധാവി ഡി.ശിൽപ്പ, സബ് കളക്ടർ രാജീവ്കുമാർ ചൗധരി, പരിസ്ഥിതി സമിതി സെക്‌ഷൻ ഓഫീസർ ശ്രീകുമാർ, വിവിധ വകുപ്പുകളുടെ ജില്ലാതല മേധാവികൾ എന്നിവർ സിറ്റിംഗിൽ പങ്കെടുത്തു.
സമർപ്പിച്ചത് .
71.38 ലക്ഷത്തിന്റെ
11 പദ്ധതികൾ.
സമിതിയംഗമായ കെ.ഡി.പ്രസേനൻ എം.എൽ.എ. പറയുന്നു.
പൊതുജനങ്ങളിൽനിന്ന് പരാതികൾ സ്വീകരിക്കുകയും ജില്ലാതല ഉദ്യോഗസ്ഥരിൽനിന്ന് വിവരങ്ങൾ ശേഖരിക്കുകയും ചെയ്തു. പ്രളയം,കൈയേറ്റം,മാലിന്യംതള്ളൽ എന്നിവയിൽ നിന്ന് മൂവാറ്റുപുഴയാറിനെ സംരക്ഷിക്കുകയാണ് ലക്ഷ്യം.