
കീവ്: സൈനിക താവളത്തിന് നേരെയുണ്ടായ റഷ്യൻ പീരങ്കി ആക്രമണത്തിൽ എഴുപതിലധികം യുക്രെയിൻ സൈനികർ കൊല്ലപ്പെട്ടതായി റിപ്പോർട്ടുകൾ. യുക്രെയിൻ തലസ്ഥാനമായ കീവിനും ഹാർകീവിനും ഇടയിലുള്ള ഒഖ്തിർകയിലുള്ള സൈനിക താവളത്തിന് നേരെയാണ് ആക്രമണമുണ്ടായത്.
നാലുനില കെട്ടിടത്തിലാണ് സൈനിക താവളം സ്ഥിതി ചെയ്തിരുന്നത്. ആക്രമണത്തിൽ കെട്ടിടം പൂർണമായും നശിച്ചു. ഞായറാഴ്ചയാണ് ആക്രമണമുണ്ടായതെങ്കിലും ഇന്നലെയോടെയാണ് അധികൃതർ ഇക്കാര്യം സ്ഥിരീകരിച്ചത്. ഒഖ്തിർക മേഖലാ തലവൻ ദിമിത്രോ സീലിയസ്‌കി അവശിഷ്ടങ്ങൾക്കിടയിൽ തെരച്ചിൽ നടത്തുന്നതിന്റെ ചിത്രങ്ങൾ ട്വീറ്റ് ചെയ്തിട്ടുണ്ട്. ആക്രമണത്തിൽ നിരവധി റഷ്യൻ സൈനികരും പ്രദേശവാസികളും കൊല്ലപ്പെട്ടിട്ടുണ്ട്.
വ്യാഴാഴ്ചയാണ് യുക്രെയിനിൽ റഷ്യയുടെ ആക്രമണം ആരംഭിച്ചത്. പതിനാല് കുട്ടികളടക്കം ഇതുവരെ 352 സാധാരണക്കാർ കൊല്ലപ്പെട്ടിട്ടുണ്ടെന്ന് യുക്രെയിൻ വ്യക്തമാക്കി. ഹർകീവിലെ ജനവാസ മേഖലകളിൽ കഴിഞ്ഞ ദിവസം 11 സാധാരണക്കാർ കൊല്ലപ്പെട്ടിരുന്നു.