bunkers-india

റഷ്യ- യുക്രെയിൻ യുദ്ധം ആരംഭിച്ചതോടുകൂടി ലോകം ഭയപ്പാടിലാണ്. യുക്രെയിനിൽ കുടുങ്ങിക്കിടക്കുന്ന തങ്ങളുടെ പൗരന്മാരെ രക്ഷിക്കാനുള്ള തീവ്ര ശ്രമത്തിലാണ് കേന്ദ്രസർക്കാർ. യുദ്ധഭീതിയെ തുടർന്ന് രാജ്യഭേദമന്യേ യുക്രെയിനിൽ കുടുങ്ങിയിട്ടുള്ള പൗരന്മാരിൽ അധികവും അഭയം തേടിയിട്ടുള്ളത് ബങ്കറുകളെയാണ്. ഒരു രാജ്യത്ത് യുദ്ധം പൊട്ടിപുറപ്പെട്ടാൽ അഭയം തേടാൻ ഏറ്റവും സുരക്ഷിതം ബങ്കറുകളാണ്.

അണുപ്രസരണത്തെ പോലും ചെറുക്കാൻ കഴിയുന്ന രീതിയിലാണ് ബങ്കറുകൾ നിർമ്മിക്കപ്പെടുക. വൈദ്യുതി മാത്രമാകും ഇവിടെ ലഭ്യമാവുക. ഭക്ഷണത്തിനും പ്രാഥമിക ആവശ്യങ്ങൾക്കും ബങ്കറുകൾക്ക് സമീപത്തായുള്ള കെട്ടിടങ്ങളെ ആശ്രയിക്കണം. ഏകദേശം അമ്പതോളം പേർക്ക് ഒരു ബങ്കറിൽ കഴിയാം. സാധാരണഗതിയിൽ പത്തടിയോളം താഴ്‌ചയിലാണ് ഇത് നിർമ്മിക്കുക.

ഇന്ത്യ നിർമ്മിച്ചിട്ടുള്ളത് പതിനായിരത്തിലധികം ബങ്കറുകൾ

ചൈനയുടെയും പാകിസ്ഥാന്റെയും അതിർത്തികടന്നുള്ള കൈയേറ്റ ഭീഷണി എപ്പോഴും നേരിടുന്ന രാജ്യമാണ് ഇന്ത്യ. അതുകൊണ്ടുതന്നെ അതിർത്തിക്ക് സമീപം താമസിക്കുന്ന നമ്മുടെ പൗരന്മാരുടെ സുരക്ഷിതത്വത്തിനായി പതിനായിരക്കണക്കിന് ബങ്കറുകൾ കേന്ദ്രസർക്കാർ നിർമ്മിച്ചിട്ടുണ്ട്. കൂടുതലും ജമ്മുവിലെ നിയന്ത്രണ രേഖയിലാണ്. കത്വ, സാംബ, പൂഞ്ച്, രജൗരി തുടങ്ങിയ ഗ്രാമങ്ങളിലാണിവ.

അയൽ രാജ്യങ്ങിൽ നിന്നുള്ള ഏതുതരത്തിലുള്ള ഷെല്ലാക്രമണങ്ങളെയും ചെറുക്കാൻ ശേഷിയുള്ളവയാണ് നമ്മുടെ ബങ്കറുകൾ. അതാത് ജില്ലാ ഭരണകൂടങ്ങൾക്കാണ് ബങ്കറുകളുടെ ചുമതല. ഒരേസമയം 20 മുതൽ 30 ആൾക്കാരെ വരെ ഒരു ബങ്കറിന് ഉൾക്കൊള്ളാൻ കഴിയും.