kovalam-mla

ബാലരാമപുരം: അക്രമി അടിച്ചുതകർന്ന ഔദ്യോഗിക വാഹനം പൊലീസ് സ്രേഷനിലേക്ക് മാറ്റിയതോടെ ഇനി എം. വിൻസെന്റ് എം.എൽ.എ ഇരുചക്രവാഹനത്തിൽ പൊതുപരിപാടികളിൽ പങ്കെടുക്കും. ഇന്നലെ ഓഫീസ് സ്റ്റാഫിനൊപ്പം ആക്ടീവ സ്‌കൂട്ടറിലാണ് അദ്ദേഹം പൊതുപരിപാടികൾക്കെത്തിയത്. സ്കൂട്ടറിൽ യാത്ര ചെയ്യുന്പോൾ റോഡരികിൽ പ്രവർത്തകർക്കും നാട്ടുകാർക്കും അഭിവാദ്യം നൽകിയാണ് എം.എൽ.എയുടെ യാത്ര എന്ന പ്രത്യേകത കൂടിയുണ്ട്.

കഴിഞ്ഞ തിങ്കളാഴ്ചയാണ് എം എൽ എയുടെ കാർ അടിച്ച് തകർക്കപ്പെട്ടത്. വീടിന് സമീപം പാർക്ക് ചെയ്തിരുന്ന എം. വിൻസെന്റ് എം.എൽ.എയുടെ ഔദ്യോഗിക വാഹനം അക്രമി അടിച്ചുതകർത്ത സംഭവത്തിൽ പയറ്റുവിള കുഴിവിള വീട്ടിൽ സന്തോഷിനെ (30) ബാലരാമപുരം പൊലീസ് അറസ്റ്റുചെയ്തിരുന്നു. ശബരിമല സ്ത്രീ പ്രവേശം എം.എൽ.എ തടഞ്ഞില്ലെന്നും മുല്ലപ്പെരിയാർ ഡാം പൊട്ടാതിരിക്കാൻ നടപടിയെടുക്കണമെന്നും ആരോപിച്ചായിരുന്നു ആക്രമണം. പ്രതി മാനസികാസ്വാസ്ഥ്യമുള്ളയാളാണെന്നും പൊലീസ് പറഞ്ഞു.


രാവിലെ സന്ദർശകരെ കാണുന്നതിനിടെ ശബ്ദംകേട്ട് എം.എൽ.എ പുറത്തേക്കിറങ്ങിയപ്പോഴാണ് കാർ അടിച്ചുതകർത്ത യുവാവ് കമ്പിപ്പാരയുമായി നിൽക്കുന്നത് കണ്ടത്. ബൈക്കിലെത്തിയ യുവാവ് യാതൊരു പ്രകോപനവുമില്ലാതെ വാഹനത്തിലെ മുഴുവൻ ഗ്ലാസുകളും അടിച്ചുതകർക്കുകയായിരുന്നു. സ്ഥലത്തുണ്ടായിരുന്നു കോൺഗ്രസ് പ്രവർത്തകരും നാട്ടുകാരും ചേർന്നാണ് ഇയാളെ പിടികൂടിയത്. എം.എൽ.യുടെ കാറിന്റെ ഡ്രൈവർ വിനോദ് ഇയാളുടെ കൈയിൽ നിന്ന് കമ്പിപ്പാര പിടിച്ചുവാങ്ങി. എം.എൽ.എ ഉടൻതന്നെ ബാലരാമപുരം പൊലീസിനെ വിവരമറിയിച്ചു. ഇതിനിടെ പ്രവർത്തകർ സന്തോഷിനെ കൈയേറ്റം ചെയ്യാൻ ശ്രമിച്ചത് എം.എൽ.എ ഇടപെട്ട് തടയുകയായിരുന്നു. പൊലീസ് സ്ഥലത്തെത്താൻ വൈകിയതും പ്രവർത്തകരെ ചൊടിപ്പിച്ചു.