rajeef

കടയ്ക്കൽ: മേയാൻ വിട്ട പശുവിനെ വെടിവച്ചുകൊന്ന കേസിൽ അറസ്റ്റിലായ യൂട്യൂബർ ഇറച്ചിക്കറി വച്ച ശേഷം പൊലീസ് സ്റ്റേഷനിലും ഫയർ സ്റ്റേഷനിലും വിതരണം ചെയ്തിരുന്നു. കടയ്ക്കൽ ഫയർ സ്റ്റേഷൻ, കടയ്ക്കൽ പൊലീസ് സ്റ്റേഷൻ ഉൾപ്പെടെയുള്ല വിവിധ സ്റ്റേഷനുകളിൽ മ്ലാവ്, ആട് എന്നിവയുടെ ഇറച്ചിയാണെന്ന പേരിൽ വിതരണം ചെയ്ത ശേഷം അതിന്റെ ദൃശ്യങ്ങൾ ഇയാൾ യൂട്യൂബിലൂടെ പുറത്തുവിട്ടിരുന്നു.

ഏരൂരിലെ ഓയിൽ പാം എസ്റ്റേറ്റിൽ നിന്ന് മൃഗങ്ങളെ വെടിവച്ച് കൊന്ന് ഇറച്ചി കടത്തുന്ന കേസിൽ ചിതറ ഐരക്കുഴി രജീഫ്(35) ഉൾപ്പെടെ മൂന്ന് പേരാണ് അറസ്റ്റിലായത്. കുളത്തൂപ്പുഴ സ്വദേശിനിയുടെ ഉടമസ്ഥതയിലുള്ള ഗ‌ർഭിണിയായ പശുവിനെയാണ് സംഘം വെടിവച്ച് കൊന്ന് ഇറച്ചി കടത്തിയത്. സ്ഥലത്ത് സംശയം തോന്നുന്ന തരത്തിൽ ഒരു വാഹനം കണ്ടതോടെ നാട്ടുകാർ പൊലീസിന് വിവരം നൽകിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ നടത്തിയ അന്വേഷണത്തിലാണ് മൂന്ന് പേരെയും അറസ്റ്റ് ചെയ്തത്. റജീഫിന്റെ പിതാവ് കമറുദ്ദീൻ, കൊച്ചാഞ്ഞിലിമൂട് സ്വദേശി ഹിലാരി എന്നിവരാണ് പിടിയിലായ മറ്റ് രണ്ട് പേർ.

30,000 ഏക്കറോളം വ്യാപിച്ച് കിടക്കുന്ന ഓയിൽ പാം എസ്റ്റേറ്റിൽ സാധാരണയായി കർഷകർ അവരുടെ പശുക്കളെ മേയാൻ വിടാറുണ്ട്. കമ്പംകോട് സ്വദേശി സജിയുടെ പശുവിനെ കാണാതായതിനെ തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് പ്രതികൾ കുടുങ്ങിയത്. വാഹനവും തോക്കും ഇവരിൽ നിന്നും പിടിച്ചെടുത്തു. യൂട്യൂബർ എന്ന പേരിൽ എസ്റ്റേറ്റിൽ കടന്നുകയറുന്നത് റജീഫിനും സംഘത്തിനും പതിവായിരുന്നു. ഇതിനു മുമ്പും വിളക്കുപാറ എസ്റ്റേറ്റുകളിൽ നിന്ന് പന്നി, പശു എന്നിവയെ വെടിവച്ച് ഇറച്ചി കടത്തുന്നതായി പരാടി ഉയർന്നിരുന്നു.