invation

മോസ്‌കൊ: യുക്രെയിനിൽ നടത്തുന്ന യുദ്ധത്തിന് ആ പേര് പരാമർ‌ശിച്ചാൽ ഇന്റർനെറ്റ് സെൻസർ ബോർഡിന്റെ കടുത്ത നടപടി നേരിടേണ്ടി വരുമെന്ന് രാജ്യമെമ്പാടും മുന്നറിയിപ്പ്. അധിനിവേശം, ആക്രമണം, യുദ്ധ പ്രഖ്യാപനം എന്നിങ്ങനെ പേരുകളൊന്നും യുക്രെയിനിൽ നടത്തുന്ന രക്തരൂക്ഷിതമായ സൈനിക നടപടിയ്‌ക്ക് വിളിക്കരുതെന്നാണ് സർക്കാരിന്റെ മുന്നറിയിപ്പ്. പകരം 'പ്രത്യേക ഓപ്പറേഷൻ' എന്നാണ് പറയേണ്ടത്. ഇക്കാര്യം സൂചിപ്പിച്ച് സ്‌കൂളുകളിൽ പ്രത്യേക ക്ളാസുകളും രാജ്യത്ത് ആരംഭിച്ചിട്ടുണ്ട്.

ചൊവ്വാഴ്‌ച മുതലാണ് ഇത്തരത്തിൽ സാമൂഹ്യ പാഠം ക്ളാസുകളിൽ യുദ്ധം പശ്ചാത്തലമായ പ്രത്യേക ക്ളാസുകൾ തുടങ്ങിയത്. ഏഴ് മുതൽ 11ക്ളാസുകളിൽ പഠിക്കുന്ന കുട്ടികൾക്ക് യുക്രെയിനിലെ യുദ്ധം 'പ്രത്യേക ഓപ്പറേഷൻ' എന്ന പേരിലാണ് അദ്ധ്യാപകർ പഠിപ്പിക്കേണ്ടത്. 20ാം നൂറ്റാണ്ടുവരെ യുക്രെയിൻ എന്ന രാജ്യം നിലനിന്നിരുന്നില്ല. അമേരിക്ക സ്ഥാപിച്ച പാവ ഭരണകൂടം 2014ൽ അവിടെ രക്തരൂക്ഷിതമായ അട്ടിമറിക്ക് വിധേയമായി. നാറ്റോയും അമേരിക്കയും എങ്ങനെ റഷ്യൻ സുരക്ഷയെ വിലകുറച്ചുകണ്ടുവെന്നും അതിനാലാണ് പ്രത്യേക ഓപ്പറേഷൻ വേണ്ടിവന്നതെന്നും പാഠഭാഗത്തിലുണ്ട്. കുട്ടികൾ യുദ്ധത്തിനെതിരായ സമൂഹമാദ്ധ്യമങ്ങളിലെ ക്യാമ്പെയിനുകളിൽ പെടാതിരിക്കാൻ പ്രത്യേക ശ്രദ്ധ വേണമെന്ന് സ്‌കൂളുകളിൽ നിന്ന് രക്ഷകർത്താക്കൾക്ക് നിർദ്ദേശവും ലഭിച്ചിട്ടുണ്ടെന്നാണ് സൂചനകൾ.