
ജനീവ: റഷ്യയുടെ അധിനിവേശം ആരംഭിച്ച് ഒരാഴ്ച പിന്നിടുമ്പോൾ സ്വന്തം ജീവൻ രക്ഷിക്കാൻ രാജ്യം വിട്ടത് ഒരു ദശലക്ഷം യുക്രെയിൻ പൗരന്മാരെന്ന് ഐക്യരാഷ്ട്ര സഭ. യു എൻ അഭയാർത്ഥി ഏജൻസിയായ യുഎൻഎച്ച്‌സിആറിന്റെ കണക്കുകൾ പ്രകാരം ഇത് യുക്രെയിൻ ജനസംഖ്യയുടെ രണ്ട് ശതമാനത്തോളം വരുമെന്നാണ് പറയുന്നത്. യുഎൻ ഹൈക്കമ്മീഷണർ ഫിലിപ്പോ ഗ്രാൻഡിയാണ് ഇക്കാര്യം ട്വിറ്ററിൽ കുറിച്ചത്. 40 ലക്ഷത്തിലധികം ജനങ്ങൾ യുക്രെയിനിൽ നിന്നും പാലായനം ചെയ്യുമെന്നായിരുന്നു യുഎൻ ഏജൻസിയുടെ പ്രവചനം.
ഐക്യരാഷ്ട്ര സഭയുടെ കണക്കുകൾ പ്രകാരം ഏറ്റവും വലിയ അഭയാർത്ഥി പ്രവാഹമുള്ള രാജ്യം 2011ൽ ആഭ്യന്തര യുദ്ധം പൊട്ടിപ്പുറപ്പെട്ട സിറിയയാണ്. അഞ്ചര ദശലക്ഷത്തിലധികം ആളുകളാണ് സിറിയയിലെ അഭയാർത്ഥികൾ. എന്നാൽ യുദ്ധം മൂന്ന് മാസം പിന്നിട്ടശേഷമാണ് സിറിയയിൽ അഭയാർത്ഥികളുടെ എണ്ണം പത്ത് ലക്ഷം കവിഞ്ഞതെന്നാണ് യുഎൻഎച്ച്‌സിആറിന്റെ കണക്കുകൾ. യുക്രെയിനിലേത് ഈ നൂറ്റാണ്ടിലെ തന്നെ ഏറ്റവും വലിയ അഭയാർത്ഥി പ്രതിസന്ധിയാണെന്നും യുഎൻഎച്ച്‌സിആർ വക്താവ് ഷാബിയ മണ്ടു കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു.
നിലവിൽ എട്ടാം ദിവസവും യുക്രെയിനിൽ റഷ്യൻ ആക്രമണം തുടരുകയാണ്. അമേരിക്ക നൽകുന്ന മുന്നറിയിപ്പ് പ്രകാരം കൂടുതൽ ജനവാസ മേഖല ലക്ഷ്യം വച്ചാണ് റഷ്യ നീങ്ങുന്നത്. യുക്രെയിൻ-റഷ്യ രണ്ടാംഘട്ട സമാധാന ചർച്ച ഇന്ന് ബെലാറൂസ് പോളിഷ് അതിർത്തിയിൽ വച്ച് നടക്കും. യുക്രെയിനിൽ നിന്നും റഷ്യ പിന്മാറണമെന്ന പ്രമേയം കഴിഞ്ഞ ദിവസം യുഎൻ പൊതുസഭ വൻ ഭൂരിപക്ഷത്തിൽ പാസാക്കിയിരുന്നു. ഇന്ത്യ വോട്ടെടുപ്പിൽ പങ്കെടുത്തിരുന്നില്ല.
In just seven days we have witnessed the exodus of one million refugees from Ukraine to neighbouring countries.
— Filippo Grandi (@FilippoGrandi) March 2, 2022
For many millions more, inside Ukraine, it’s time for guns to fall silent, so that life-saving humanitarian assistance can be provided.