murder

പാലോട്: ശിവരാത്രി ദിനത്തിൽ ക്ഷേത്രത്തിലെ ചടങ്ങുകളിൽ പങ്കെടുത്ത ഷീജുവിനെ ഭാര്യ സൗമ്യ കൊലപ്പെടുത്തിയ സംഭവം നാടിനെ നടുക്കി. സമീപവാസികളുമായും ബന്ധുക്കളുമായും പൂർണമായി അകൽച്ചയിലായിരുന്നു സൗമ്യ.സംശയരോഗത്തെച്ചൊല്ലി ഇരുവരും തമ്മിൽ മുമ്പ് പലതവണ തർക്കമുണ്ടായിട്ടുണ്ട്.

ഭർത്താവിന്റെ വീടുമായി അകൽച്ചയിലായിരുന്ന സൗമ്യ മാതാപിതാക്കളെ ഫോണിൽ പോലും സംസാരിക്കാൻ ഷീജുവിനെ അനുവദിച്ചിരുന്നില്ല. വിദേശത്തുജോലി ചെയ്‌തിരുന്ന സമയത്ത് ഷീജുവിന് 50 ലക്ഷം രൂപ ലോട്ടറി അടിച്ചിരുന്നു. ഈ പണം ഉപയോഗിച്ചാണ് ഇപ്പോൾ താമസിക്കുന്ന ഇരുനില വീട് നിർമ്മിച്ചത്. ഈ തുകയിൽ നിന്ന് ഒരു രൂപപോലും ഷീജുവിന്റെ കുടുംബത്തിനു നൽകാൻ സൗമ്യ അനുവദിച്ചില്ല.

അഞ്ചുവർഷം മുമ്പ് വീട് നിർമ്മാണം പൂർത്തിയാകുന്നതിനുമുമ്പ് പാലുകാച്ചൽ ചടങ്ങ് നടത്തി ഷീജു തിരികെ പോയിരുന്നു. അഞ്ചുവർഷങ്ങൾക്കുശേഷം കഴിഞ്ഞമാസം 19നാണ് തിരിച്ചെത്തിയത്. പത്തുദിവസം കഴിഞ്ഞപ്പോൾ ഭാര്യയുടെ സംശയരോഗം ജീവനെടുത്തു. 16 വർഷം മുമ്പായിരുന്നു ഇവരുടെ വിവാഹം. പാച്ചല്ലൂർ പനത്തുറ വയലിൽ വീട്ടിൽ തങ്കരാജന്റെയും നിർമ്മലയുടെയും മൂന്നുമക്കളിൽ രണ്ടാമനാണ് ഷീജു. പ്രവാസിയായ ഷിബു, ഷീജ എന്നിവർ സഹോദരങ്ങളാണ്. അച്ഛനെ കൊലപ്പെടുത്തിയ അമ്മ പൊലീസ് പിടിയിലായതോടെ മക്കളായ ആദിത്യൻ, അച്ചു, ഐശ്വര്യ എന്നിവരുടെ കാര്യമാണ് ദുരിതത്തിലായത്.

ഒരു മാസം മുമ്പ് സൗമ്യ പ്രദേശവാസിയായ സ്ത്രീയുടെ തല ഓടെറിഞ്ഞ് പൊട്ടിച്ചിരുന്നു. കൊലപാതക വിവരമറിഞ്ഞ് റൂറൽ എസ്.പി ഡോ. ദിവ്യ വി. ഗോപിനാഥ് പാലോട് സ്റ്റേഷനിലെത്തി സൗമ്യയെ ചോദ്യം ചെയ്‌തു. നെടുമങ്ങാട് ഡിവൈ.എസ്.പി സുൽഫിക്കർ, പാലോട് സി.ഐ സി.കെ. മനോജ്, എസ്.ഐ നിസാറുദ്ദീൻ, ഗ്രേഡ് എസ്.ഐമാരായ വിനോദ്, സാംരാജ്, ഉദയൻ, റഹിം എന്നിവരുടെ നേതൃത്വത്തിലാണ് അന്വേഷണം നടക്കുന്നത്. ഫോറൻസിക് വിഭാഗം, ഫിംഗർ പ്രിന്റ് വിദഗ്ദ്ധർ എന്നിവരുടെ നേതൃത്വത്തിൽ തെളിവെടുപ്പ് നടത്തി.