
യുക്രെയിൻ തലസ്ഥാനമായ കീവ് ലക്ഷ്യമാക്കി അറുപതു കിലോമീറ്റർ നീളത്തിൽ നീങ്ങിയ റഷ്യൻ സൈനിക വ്യൂഹം ഇന്നലെ നഗരപ്രാന്തത്തിൽ നിശ്ചലമായെന്ന് റിപ്പോർട്ടുകൾ. ഇന്ധനമില്ലാതെയും സാങ്കേതിക തകരാറുകൾ കാരണവും വാഹനങ്ങൾ ബ്രേക്ക്ഡൗൺ ആയി.
ബെലാറുസിലെ ആശുപത്രികളിൽ പരിക്കേറ്റ റഷ്യൻ ഭടന്മാർ നിറയുന്നു. യുക്രേനിയൻ സേന ചെറുത്തു നിൽക്കുന്ന കീവ് നഗരപ്രാന്തത്തിൽ നിന്നാണ് പരിക്കേറ്റ റഷ്യൻ ഭടന്മാരെ എത്തിക്കുന്നത്.
ജർമ്മനി 2700 വിമാനവേധ മിസൈലുകൾ കൂടി യുക്രെയിന് നൽകും. 1,000 ടാങ്ക് വേധ മിസൈലുകളും 500 വിമാനവേധ മിസൈലുകളും അയച്ചതിന് പുറമേയാണിത്
റഷ്യൻ ഭരണകൂടം ട്വിറ്റർ, ഫേസ് ബുക്ക്, ഇൻസ്റ്റഗ്രാം തുടങ്ങിയ സാമൂഹ്യ മാദ്ധ്യമങ്ങളെ ശ്വാസം മുട്ടിക്കുന്നതായി അമേരിക്ക.
മൂന്നാം ലോകമഹായുദ്ധം ആണവയുദ്ധമായിരിക്കുമെന്നും തങ്ങൾ അതേപറ്റി ചിന്തിക്കുന്നില്ലെന്നും റഷ്യൻ വിദേശമന്ത്രി സെർജി ലാവ്‌റോവ്. പാശ്ചാത്യ നേതാക്കളുടെ തലയിലാണ് കൂടക്കൂടെ ആണവയുദ്ധ ചിന്ത വരുന്നത്. റഷ്യ അങ്ങനെ ചിന്തിക്കുന്നില്ല.
യുക്രെയിനിലെ യുദ്ധക്കുറ്റങ്ങൾ ഹേഗിലെ അന്താരാഷ്ട്ര കോടതി അന്വേഷിക്കും.
ഐക്യരാഷ്‌ട്ര പൊതുസഭയിൽ റഷ്യയ്‌ക്കെതിരെ വോട്ട് ചെയ്യാൻ ഇന്ത്യയ്‌ക്കു മേൽ അമേരിക്ക കടുത്ത സമ്മർദ്ദം ചെലുത്തി.