aswathy
f

കൊച്ചി: തോക്ക് കൊണ്ടുള്ള അടി, തോക്കുചൂണ്ടി ഭീഷണി, പൂട്ടിയിടൽ, പട്ടിണി, നിലത്തിട്ട് ചവിട്ടൽ, അവഹേളനം... യുക്രെയിനിൽ നിന്ന് ഇന്നലെ കൊച്ചിയിലെത്തിയ വിദ്യാർത്ഥികൾക്ക് പറയാനുള്ളത് യുദ്ധഭൂമിയിലെ ഭീകര അനുഭവങ്ങൾ. കൊടുംതണുപ്പിൽ ഓടിയും അടിയേറ്റും തളർന്നവരുടെ മുഖത്ത് ദുരിതത്തിന്റെ വേദന നാട്ടിലെത്തിയിട്ടും വിട്ടുമാറിയിരുന്നില്ല.

തൃശൂർ കൈപ്പമംഗലം സ്വദേശിനി അശ്വതി ഷാജി ബന്ധുക്കളെ കണ്ടതും വിങ്ങിപ്പൊട്ടി. കീവ് നാഷണൽ ഏവിയേഷൻ സർവകലാശാലയിലെ ഒന്നാം വർഷ ഏവിയേഷൻ വിദ്യാർത്ഥിനിയായ അശ്വതിയുടെ പുറത്ത് തോക്കിനുള്ള അടിയേറ്റ പാട് കരിനീലച്ച് കിടപ്പുണ്ട്.

കീവിൽ നിന്ന് 24ന് അതിർത്തിയിലേക്ക് പോയ അശ്വതിയെയും കൂട്ടുകാരെയും ഹംഗറിയിലേക്ക് കടത്തിയില്ല. മൂന്ന് മലയാളികൾ മാത്രമായിരുന്നു സംഘത്തിൽ. പിറ്റേന്ന് യുക്രെയിനിലെ ലിവിലേക്ക് മടങ്ങി. ബസ് ഏർപ്പാടാക്കി 26ന് പോളണ്ട് അതിർത്തിയിലേക്ക് യാത്ര തിരിച്ചു. കുറേ ദൂരം കഴിഞ്ഞ് 47കിലോമീറ്റർ നടന്ന് 27ന് അതിർത്തി കടക്കാൻ ശ്രമിച്ചപ്പോഴാണ് യുക്രെയിൻ സൈന്യം അശ്വതിയെയും കൂട്ടുകാരെയും തോക്കുകൊണ്ട് അടിച്ചത്.

പോളണ്ടിലേക്ക് കടക്കാൻ കാത്തു നിന്നത് പതിനൊന്നര മണിക്കൂർ. പോളണ്ട് പ്രവേശന അനുമതിക്കായി അഞ്ചര മണിക്കൂർ പൂട്ടിയിട്ടു.

പുറത്തെത്തി ഇന്ത്യൻ എംബസി ഉദ്യോഗസ്ഥരെ കണ്ടപ്പോഴാണ് ശ്വാസം നേരേ വീണതെന്നും അശ്വതി പറഞ്ഞു. 28 മുതൽ അവരുടെ ഒപ്പമായിരുന്നു.

സമാനമായ അനുഭവങ്ങളാണ് ഇന്നലെ എത്തിയ വിദ്യാർത്ഥികളിലേറെയും പങ്കുവച്ചത്.

ഡൽഹിയിൽ നിന്നും സർക്കാർ ഒരുക്കിയ എയർ ഏഷ്യയുടെ ചാർട്ടേഡ് വിമാനത്തിൽ ഒഡേസ, കീവ്, വിനിറ്റ്‌സിയ തുടങ്ങിയ സ്ഥലങ്ങളിൽ നിന്നുള്ള 166 പേരാണ് ആദ്യമെത്തിയത്. പലരും തളർന്ന് അവശരായിരുന്നു. ദിവസങ്ങൾ നീണ്ട ആശങ്കകൾക്കൊടുവിൽ മക്കളെ നേരിൽക്കണ്ട മാതാപിതാക്കൾ അവരെ നെഞ്ചോട് ചേർത്തണച്ചു. പലരും വിങ്ങിപ്പൊട്ടി.

ഇന്നലെ രാവിലെ മുംബായിൽ നിന്ന് 10 വിദ്യാർത്ഥികളും രാത്രി പത്ത് മണിയോടെ ഡൽഹിയിൽ നിന്ന് 102 പേരും എത്തിയിരുന്നു. ഇന്നലെ മാത്രം 278 പേർ കൊച്ചിയിലിറങ്ങി.

ഇവർക്കായി നോർക്ക അധികൃതർ ബസുകളും മറ്റ് വാഹനങ്ങളും ഏർപ്പാടാക്കിയിരുന്നു.