
തിരുവനന്തപുരം: വനിതകളോടുള്ള സി.പി.എമ്മിന്റെ സമീപനത്തിലും നയത്തിലുമുള്ള പൊള്ളത്തരം തെളിഞ്ഞെന്ന് കെ.പി.സി.സി പ്രസിഡന്റ് കെ. സുധാകരൻ പറഞ്ഞു. സി.പി.എമ്മിന്റെ പുതിയ സംസ്ഥാന സമിതി പ്രഖ്യാപനത്തെ പരിഹസിച്ചാണ് കെ, സുധാകരന്റെ പ്രതികരണം. സ്ത്രീപീഡന ആരോപണത്തില്‍ അച്ചടക്ക നടപടി നേരിട്ടവരെ ഉള്‍പ്പെടുത്തിയാണ് സി.പി.എം സംസ്ഥാന സമിതി വിപുലീകരിച്ചത്. വനിതാ സഖാക്കളോട് പുരുഷ സഖാക്കളുടെ സമീപനം മോശമാണെന്ന് സി.പി.എം സംസ്ഥാന സമ്മേളനത്തില്‍ രൂക്ഷമായ വിമര്‍ശനം ഉയരുമ്പോഴാണ് ഈ നീക്കമെന്നും അദ്ദേഹം വാര്‍ത്താക്കുറിപ്പില്‍ ചൂണ്ടിക്കാട്ടി.
ഉന്നത വിദ്യാഭ്യാസമന്ത്രി ആര്‍.ബിന്ദു ഉള്‍പ്പെടെയുള്ള വനിതാ നേതാക്കളാണ് സിപിഎമ്മില്‍ സ്ത്രീകള്‍ക്ക് നീതികിട്ടുന്നില്ലെന്ന ആക്ഷേപം സംസ്ഥാന സമ്മേളനത്തില്‍ ഉന്നയിച്ചത്. വനിതാസഖാക്കളോട് പുരുഷ സഖാക്കളുടെ സമീപനം മോശമാണെന്നും ഇതിനെതിരേ പരാതി നല്‍കിയാലും പാര്‍ട്ടി പരിഗണിക്കുന്നില്ലെന്നും പരാതിക്കാര്‍ക്ക് അവഗണന നേരിടേണ്ടി വരുന്നുവെന്നുമാണ് മന്ത്രി ചൂണ്ടിക്കാട്ടിയത്. ഇതൊന്നും പാര്‍ട്ടി നേതൃത്വം മുഖവിലയ്‌ക്കെടുത്തില്ലെന്ന് തെളിയിക്കുന്നതാണ് പി. ശശിയെ പോലുള്ളവരുടെ സി.പി.എം സംസ്ഥാന സമിതിയിലെ സാന്നിധ്യം. പികെ ശശി, ഗോപി കോട്ടമുറിക്കല്‍, പിഎന്‍ ജയന്ത് തുടങ്ങിയ നേതാക്കളെക്കൂടി സംസ്ഥാന സമിതിയില്‍ ഉള്‍പ്പെടുത്താമായിരുന്നെന്ന് സുധാകരന്‍ പരിഹസിച്ചു.
വാളയാറും വടകരയും ഉള്‍പ്പെടെ നിരവധി പീഡനക്കേസുകളിലെ സിപിഎം പ്രതികളെ പോലീസ് സംരക്ഷിക്കുകയാണു ചെയ്തത്. സംസ്ഥാന സമിതിയിലെ അംഗങ്ങളെ കൂടി പരിഗണിച്ചാല്‍ പാര്‍ട്ടിയുടെ സ്ത്രീവിരുദ്ധ സമീപമാണ് സര്‍ക്കാരിന്റെ പ്രവര്‍ത്തനത്തിലും പ്രതിഫലിക്കുന്നതെന്നും സുധാകരൻ പറഞ്ഞു.
കണ്ണൂരിലെ മുതിര്‍ന്ന നേതാവായ പി ജയരാജനെ സംസ്ഥാന സെക്രട്ടറിയേറ്റില്‍ നിന്ന് ഒഴിവാക്കി. ഖാദിബോര്‍ഡിലെ ഒരു മരക്കസേരയാണ് അദ്ദേഹത്തിനു പിണറായി സര്‍ക്കാര്‍ നല്‍കിയത്. പിണറായി വിജയന്റെ സമ്പൂര്‍ണാധിപത്യമാണ് സമ്മേളനത്തില്‍ കണ്ടത്. എതിര്‍ശബ്ദം ഉയര്‍ത്തിയവരെല്ലാം പാര്‍ട്ടിയില്‍ നിന്ന് അപ്രത്യക്ഷമായെന്നും സുധാകരന്‍ ആരോപിച്ചു.