ganesh

കൊല്ലം: ഉദ്ഘാടനത്തിനൊരുങ്ങുന്ന തലവൂ‌ർ ആയുർവേദ ആശുപത്രിയിലെത്തി ഡോക്‌ടർമാരെയും ജീവനക്കാരെയും വിമർശിച്ച കെ.ബി ഗണേഷ് കുമാർ എംഎൽഎയുടെ നടപടിയിൽ ഡോക്‌ടർമാരുടെ സംഘടനകളുടെ മറുപടി. കെട്ടിടത്തിൽ പൊടികളയാൻ ചൂലെടുത്ത് എംഎൽഎ തൂക്കുകയും ഫിസിയോ തെറാപ്പി മെഷീൻ പൊടിപിടിച്ചതിൽ വിമർശിക്കുകയും ചെയ്‌തിരുന്നു.

കെട്ടിടം നിർമ്മിച്ച് ഉപകരണങ്ങൾ വാങ്ങിയിട്ടാൽ പോര അത് പരിപാലിക്കാൻ മതിയായ ജീവനക്കാരില്ല. അത് എംഎൽഎ മനസിലാക്കണമെന്ന് ആയുർവേദ മെഡിക്കൽ ഓഫീസേഴ്‌സ് അസോസിയേഷനും, കേരള ഗവൺമെന്റ് ആയുർവേദ ഓഫീസേഴ്‌സ് ഫെഡറേഷനും ആവശ്യപ്പെടുന്നു. 1960ൽ വകുപ്പ് സ്ഥാപിച്ചപ്പോഴത്തെ സ്‌റ്റാഫ് പാറ്റേണാണ് ഇപ്പോഴും പിന്തുടരുന്നത്. 40 കിടക്കകളുള‌ള ആശുപത്രിയിൽ ഒരേയൊരു സ്വീപ്പർ തസ്‌തികയാണ് ഉള‌ളത്. എഴുപത് വയസുള‌ള ഇയാൾ വിരമിച്ചതോടെ ഈ ഒഴിവ് നികത്തിയിട്ടില്ല.

പുതിയ ഫിസിയോതെറാപ്പി മെഷീൻ പ്രവർത്തിപ്പിക്കാൻ ജീവനക്കാരില്ലാതെ എങ്ങനെ പ്രവർത്തിപ്പിക്കുമെന്ന് ഡോക്‌ടർമാർ ചോദിക്കുന്നു. എങ്കിലും അത്യാവശ്യം ഡോക്‌ടർമാർ അത് ഉപയോഗിക്കുന്നതായും അവർ അറിയിച്ചു. ഗുണനിലവാരമില്ലാത്ത ടൈൽസ് ശുചിമുറിയിലിട്ട് അതിളകിയാൽ ചീഫ് മെഡിക്കൽ ഓഫീസർ ഡോ. അമ്പിളികുമാരിയാണോ കുറ്റക്കാരിയെന്നും സംഘടനകൾ ചോദിച്ചു. അലോപ്പതി ചികിത്സാ രംഗത്ത് ആവശ്യമായ സഹായങ്ങൾ സർക്കാർ ചെയ്യുമ്പോൾ ആയുർവേദത്തിന് അത് ചെയ്യുന്നില്ല.മതിയായ സൗകര്യങ്ങൾ നൽകാനും ജീവനക്കാരുടെ ഒഴിവ് നികത്താനും ഉന്നതാധികാരികളെ സമീപിച്ചിട്ടും ഫലമൊന്നുമുണ്ടായില്ലെന്നും ഡോക്‌ടർമാർ പ്രതിഷേധിച്ചു. മൂന്നരക്കോടി രൂപ ചിലവിലാണ് പുതിയ ആശുപത്രി കെട്ടിടം പണികഴിപ്പിച്ചത്.