p-jayarajan

കണ്ണൂർ: സി.പി.എമ്മിന്റെ 23ാം സംസ്ഥാന സമ്മേളനത്തിന് പിന്നാലെ വിവാദങ്ങൾക്ക് മറുപടിയുമായി മുൻ കണ്ണൂർ ജില്ലാ സെക്രട്ടറി പി ജയരാജൻ. പദവിയല്ല നിലപാടാണ് പ്രധാനമെന്ന് ജയരാജൻ പ്രതികരിച്ചു. അഴിച്ചുപണിക്കും കൂട്ടിച്ചേർക്കലിനും ഒടുവിൽ സി പി എം സംസ്ഥാന സെക്രട്ടേറിയറ്റിൽ പി ജയരാജനെ ഉൾപ്പെടുത്താത്തത് വിവാദമായ പശ്ചാത്തലത്തിലാണ് അദ്ദേഹം പ്രതികരണവുമായി രംഗത്തെത്തിയത്. പാമ്പൻ മാധവൻ അനുസ്മരണ സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

പൊതുപ്രവർത്തകൻ എന്ന നിലയിൽ സ്ഥാനമാനത്തിനല്ല നിലപാടിനാണ് അംഗീകാരമുള്ളത്. ഉൾപ്പാർട്ടി ജനാധിപത്യമുള്ള പാർട്ടിയാണ് സിപിഎം. ഓരോ പ്രവർത്തകനും സിപിഎം പാർട്ടി സമ്മേളനങ്ങളിൽ വിമർശനങ്ങൾ ഉന്നയിക്കുകയും സ്വയം വിമർശനം നടത്തുകയും ചെയ്യുന്നു. വിമർശനവും സ്വയം വിമർശനവുമുള്ള ഏകപാർട്ടിയാണ് സിപിഎം. തീരുമാനങ്ങൾ സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ മാദ്ധ്യമങ്ങളെ ആദ്യമേ അറിയിച്ചിരുന്നു. എന്നാൽ മാദ്ധ്യമങ്ങൾ ഒളിഞ്ഞുനോട്ടം നടത്തുകയാണ് ചെയ്യുന്നത്. തന്നെ തഴഞ്ഞോ എന്നാണ് മാദ്ധ്യമങ്ങൾക്ക് അറിയേണ്ടത്. കോൺഗ്രസിൽ തീരുമാനങ്ങൾ എടുക്കുന്നത് അമ്മയും രണ്ട് മക്കളും ചേർന്നാണെന്നും ജയരാജൻ പരിഹസിച്ചു.

സമ്മേളനത്തിന് പിന്നാലെ പി ജയരാജനെ സംസ്ഥാന സെക്രട്ടേറിയറ്റിൽ ഉൾപ്പെടുത്താത്തതിനെതിരെ സമൂഹമാദ്ധ്യമങ്ങളിലും മറ്റും വൻ പ്രതിഷേധം ഉയർന്നിരുന്നു. വ്യക്തികളെ പ്രകീർത്തിക്കുന്ന തരത്തിൽ പോസ്റ്റുകൾ ഇടരുതെന്ന നിർദേശം വകവയ്ക്കാതെ നിരവധി സിപിഎം അനുകൂലികളാണ് പി ജയരാജന് പരസ്യപിന്തുണ നൽകുന്നത്.