kk

കീവ്: വെടിനിര്‍ത്തല്‍ പ്രഖ്യാപിച്ച യുക്രെയിൻ നഗരമായ മരിയോപോളിൽ റഷ്യ ഷെല്ലാക്രമമം തുടരുന്നു. ഇതിനെതുടർന്ന് ജനങ്ങളെ ഇവിടെ നിന്ന് സുരക്ഷിത കേന്ദ്രങ്ങളിലേക്ക് ഒഴിപ്പിക്കുന്നത് നിറുത്തി വച്ചതായി യുക്രെയിൻ അധികൃതർ അറിയിച്ചു. ആളുകളെ ഒഴിപ്പിക്കുന്നതിനായി ഒരു ഇടനാഴി നിലവില്‍ ഇല്ലെന്നാണ് റിപ്പോര്‍ട്ടുകള്‍.

ബെലാറൂസില്‍ മാര്‍ച്ച് മൂന്നിന് നടന്ന റഷ്യ- യുക്രെയിന്‍ ചര്‍ച്ചയുടെ ഭാഗമായിട്ടാണ് ഇന്ന് ഉച്ചയ്ക്ക് 12.30 മുതല്‍ റഷ്യ മരിയോപോള്‍, വോള്‍നോവാക്ക എന്നിവുടങ്ങളില്‍ അടിയന്തര വെടിനിര്‍ത്തല്‍ പ്രഖ്യാപിച്ചത്. . പ്രദേശത്തെ ജനങ്ങളെ ഒഴിപ്പിക്കാന്‍ വേണ്ടിയായിരുന്നു വെടിനിര്‍ത്തല്‍. ലോകരാജ്യങ്ങളുടെ ആവര്‍ത്തിച്ചുള്ള അഭ്യര്‍ത്ഥന കണക്കിലെടുത്താണ് തീരുമാനം. മരിയൂപോളില്‍ നിന്ന് രണ്ട് ലക്ഷത്തോളം പേരെ മാറ്റേണ്ടതുണ്ട് എന്നാണ് അധികൃതര്‍ വ്യക്തമാക്കിയിരിക്കുന്നത്.

അതേസമയം മരിയോപോളിലെ വെടിനിര്‍ത്തല്‍ ലംഘനം സംബന്ധിച്ച് റഷ്യ പ്രതികരണത്തിന് തയ്യാറായിട്ടില്ല. മരിയോപോളിലും വോള്‍നോവഹയിലും യുക്രെയിന്‍ അധികൃതര്‍ ആളുകളെ ഒഴിഞ്ഞുപോകാന്‍ അനുവദിക്കാതെ തടഞ്ഞുനിര്‍ത്തിയിരിക്കുന്നു എന്നാണ് റഷ്യന്‍ വിദേശകാര്യ മന്ത്രാലയം പറയുന്നത്.അതിനിടെ, ഖര്‍കോവില്‍ വിദേശ വിദ്യാര്‍ത്ഥികളെയും യുക്രെയിന്‍ സൈന്യം മനുഷ്യകവചമായി നിര്‍ത്തിയിരിക്കുകയാണെന്ന് റഷ്യന്‍ വിദേശകാര്യമന്ത്രി ആരോപിച്ചു. ഇവിടെ 1500 ഓളം ഇന്ത്യന്‍ വിദ്യാര്‍ത്ഥികളടക്കം 1755 വിദേശികളെ യുക്രെയിന്‍ തടഞ്ഞുവെച്ചിരിക്കുകയാണെന്നാണ് റഷ്യന്‍ പ്രതിരോധ മന്ത്രാലയം പറയുന്നത്. സുമിയില്‍ നിന്ന് 20 പാകിസ്താനി വിദ്യാര്‍ഥികള്‍ റഷ്യന്‍ അതിര്‍ത്തിയിലേക്ക് പോകാന്‍ ശ്രമിച്ചപ്പോള്‍ യുക്രെയിന്‍ സൈന്യം അവരെ മര്‍ദിച്ചതായും റഷ്യ ആരോപിച്ചു .