sirajuddin-haqqani

കാബൂൾ : അഫ്ഗാൻ ആഭ്യന്തര മന്ത്രിയും താലിബാന്റെ പ്രമുഖ നേതാവുമായ സിറാജുദ്ദീൻ ഹഖാനിയുടെ മുഖം പൂർണമായി വ്യക്തമാക്കുന്ന ചിത്രം ആദ്യമായി പരസ്യപ്പെടുത്തി അഫ്ഗാനിസ്ഥാനിലെ ഭീകര സംഘടനയായ താലിബാൻ നേതൃത്വം. ദേശീയ പൊലീസിന്റെ ബിരുദ ദാന ചടങ്ങിൽ പങ്കെടുക്കുന്ന ഹഖാനിയുടെ ചിത്രം താലിബാൻ വക്താവ് സബിഹുല്ല മുജാഹിദാണ് ട്വീറ്റ് ചെയ്തത്.

കറുത്ത തലപ്പാവ് ധരിച്ച്, അതിന് മുകളിൽ ഷാൾ പുതച്ചെത്തിയ ഇയാൾ സല്യൂട്ട് സ്വീകരിക്കുന്ന ചിത്രങ്ങളും പൊലീസ് ഓഫീസർക്കൊപ്പം നടന്നുനീങ്ങുന്ന ചിത്രങ്ങളുമാണ് പുറത്തുവിട്ടത്. യു.എൻ ഭീകര പട്ടികയിൽ ഉൾപ്പെടുത്തിയ ഭീകരനായ ഹഖാനിയുടെ പകുതി മുഖം മറച്ച ചിത്രമാണ് ഇതുവരെ പ്രസിദ്ധീകരിച്ചിരുന്നത്. കഴിഞ്ഞ വർഷം അഫ്ഗാനിൽ താലിബാൻ സർക്കാരിന്റെ ഭാഗമായിട്ടും ഹഖാനിയുടെ ചിത്രങ്ങൾ നേതൃത്വം പങ്കുവച്ചിരുന്നില്ല.

ഇയാൾക്ക് അന്താരാഷ്ട്ര അംഗീകാരം നേടിയെടുക്കാനുള്ള ശ്രമത്തിന്റെ ഭാഗമായാണ് താലിബാന്റെ പുതിയ നീക്കമെന്നാണ് വിവരം. 2008 ൽ കാബൂൾ ഹോട്ടലിൽ നടന്ന സ്ഫോടനവുമായി ബന്ധപ്പെട്ട് യു.എസ് ഹഖാനി ശൃംഖലയെ ഭീകര സംഘടനയായും സിറാജുദ്ദീൻ ഹഖാനിയെ പിടികിട്ടാപ്പുള്ളിയായും പ്രഖ്യാപിച്ചിരുന്നു. ഇത് കൂടാതെ അഫ്ഗാനിലെ ഇന്ത്യക്കാർക്കെതിരെ നടന്ന നിരവധി ആക്രമണങ്ങളുടെ സൂത്രധാരൻ ഇയാളാണെന്നാണ് വിവരം.