
തിരുവനന്തപുരം ∙ തമ്പാനൂരിലെ ഹോട്ടൽ മുറിയിൽ കാട്ടാക്കട സ്വദേശി ഗായത്രിയെ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ കൂടുതൽ വിവരങ്ങൾ പുറത്ത്. കാട്ടാക്കട വീരണകാവ് പുതിയ പാലത്തിനു സമീപം മുറുക്കര വീട്ടിൽ ഗായത്രി ദേവിയെയാണ് (24) ഇന്ന് പുലർച്ചെയോടെ മരിച്ച നിലയിൽ കണ്ടെത്തിയത്. ഹോട്ടലിൽ ഗായത്രിയുടെ മൃതദേഹം കണ്ടെത്തിയ മുറിയെടുത്ത കൊല്ലം സ്വദേശി പ്രവീൺ ഞായറാഴ്ച ഉച്ചയോടെ കൊല്ലം പരവൂർ സ്റ്റേഷനിൽ കീഴടങ്ങുകയായിരുന്നു. ഗായത്രിയെ ശ്വാസം മുട്ടിച്ചു കൊലപ്പെടുത്തിയതാണെന്ന് പ്രവീൺ ചോദ്യംചെയ്യലിൽ സമ്മതിച്ചു. ഗായത്രിയുമായുണ്ടായ വാക്കുതർക്കത്തിനിടെയാണ് കൊലപാതകമെന്നാണ് പൊലീസിനോടു പ്രവീണിന്റെ വെളിപ്പെടുത്തൽ.
മൂന്നു ദിവസം മുൻപാണ് ഗായത്രി കാട്ടാക്കടയിലെ വീട്ടിൽ നിന്നുപോയത്. ഇതിനിടെ ഒരു പള്ളിയിൽ വച്ച് പ്രവീൺ താലികെട്ടുന്ന ചിത്രം ഗായത്രി സ്റ്റാറ്റസാക്കി ഇട്ടു. ഇതോടെ മകളെ കാണാനില്ലെന്നു കാട്ടി കഴിഞ്ഞ ദിവസം അമ്മയും ബന്ധുക്കളും പൊലീസില്‍ പരാതി നല്‍കി. ഇതിനു മണിക്കൂറുകള്‍ക്കകമാണ് ഗായത്രിയെ മരിച്ച നിലയില്‍ കണ്ടെത്തിയത്.
നഗരത്തിലെ ഒരു പ്രശസ്ത ജുവലറിയിൽ പ്രവീണും ഗായന്ത്രിയും ഒന്നിച്ച് ജോലി ചെയ്തിരുന്നു. ഈ സമയത്താണ് ഇരുവരും പ്രണയത്തിലായത്. എട്ട് മാസം മുൻപ് ഗായന്ത്രി ജോലി ഉപേക്ഷിച്ചുവെങ്കിലും ഇരുവരും തമ്മിൽ അടുപ്പം തുടർന്നു വിവാഹിതനും രണ്ട് കുട്ടികളുടെ പിതാവുമായ പ്രവീൺ അത് മറച്ചു വച്ചാണ് ഗായത്രിയുമായി അടുത്തത്. എന്നാൽ വിവരങ്ങൾ അറിഞ്ഞതിനെ തുടർന്ന് പിന്നീട് പ്രവീണിന്റെ ഭാര്യ ഗായത്രിയുടെ വീട്ടുകാരുമായി ബന്ധപ്പെട്ടിരുന്നു. ജുവലറിയിലും ഇവർ പരാതിയുമായി എത്തി, ഇതിനിടെ ഇയാളെ ജുവലറിയുടെ തമിഴ്നാട് ബ്രാഞ്ചിലേക്ക് സ്ഥലം മാറ്റുകയും ചെയ്തിരുന്നു. ഇവിടേയ്ക്ക് പോകുന്നതിന് മുൻപാണ് പ്രവീൺ ഹോട്ടലിൽ മുറിയെടുത്തത്.
.ശനിയാഴ്ച രാവിലെ പത്തരയോടെയാണ് പ്രവീൺ തമ്പാനൂർ അരിസ്റ്റോ ജംഗ്ഷനിലുളള ഹോട്ടലിൽ മുറിയെടുത്തത്. ഉച്ചയോടെ ഗായത്രിയും ഇവിടെയെത്തി. ഇതിനു ശേഷം ഹോട്ടൽ ജീവനക്കാർ ആരും കാണാതെ പ്രവീൺ ഹോട്ടലിൽ നിന്ന് പുറത്തുപോകുകയായിരുന്നു.ഹോട്ടലിലെ റിസപ്ഷനിൽ വന്ന ഒരു ഫോൺ കോളിലാണ് യുവതി മുറിയിൽ മരിച്ച വിവരം ഹോട്ടൽ ജീവനക്കാർ അറിയുന്നത്. മുറി പുറത്തുനിന്ന് പൂട്ടിയിരിക്കുന്നത് കണ്ട് സംശയം തോന്നി പൊലീസിൽ വിവരമറിയിക്കുകയായിരുന്നു. വായിൽ നിന്ന് നുരയും പതയും വന്ന നിലയിലായിരുന്നു യുവതി.തുടർന്ന് പൊലീസ് യുവാവിന് വേണ്ടിയുള്ള തെരച്ചിൽ ഊർജ്ജിതമാക്കി. എന്നാൽ ഇതിനിടെ യുവാവ് പരവൂർ പൊലീസിന് മുന്നിൽ കീഴടങ്ങുകയായിരുന്നു. ഇയാളെ ചോദ്യംചെയ്തപ്പോഴാണ് ഗായത്രിയെ ശ്വാസംമുട്ടിച്ചാണ് കൊലപ്പെടുത്തിയതെന്ന് വെളിപ്പെടുത്തിയത്. പോസ്റ്റുമോർട്ടം റിപ്പോർട്ട് കൂടി വന്നാൽ മാത്രമേ ഇക്കാര്യം സ്ഥിരീകരിക്കാനാകൂ.